കോട്ടയം: രാജ്യാന്തര വിപണിയിൽ റബർ വില വീണ്ടും ഉയരുന്നു. കിലോഗ്രാമിന് 300 രൂപയിലേക്ക് വില എത്താനിടയുണ്ടെന്ന സൂചനയാണ് വിപണിയിൽ നിന്ന് ലഭിക്കുന്നത്. ബാങ്കോക്ക് മാർക്കറ്റിൽ ആർഎസ്എസ് 4 റബറിന്റെ വില ഇന്നലെ കിലോഗ്രാമിന് 279 രൂപയായി ഉയർന്നു. തായ്‌ലൻഡിലും മലേഷ്യയിലും റബർ ഉൽപാദനം കുറഞ്ഞതും ആഗോള വിപണിയിലെ ക്ഷാമവും ക്രൂഡ് ഓയിൽ വിലയിലെ മാറ്റങ്ങളുമാണ് വില ഉയരാൻ കാരണമായത്.
കൊച്ചി, കോട്ടയം മാർക്കറ്റുകളിൽ ആർഎസ്എസ് 4ന്റെ വില 252 രൂപയായി. ഓപ്പൺ മാർക്കറ്റിൽ ഷീറ്റ് റബറിന്റെ വില 254 രൂപയും ലാറ്റക്സ് വില 231 രൂപയുമായി. അതേസമയം അഗർത്തല മാർക്കറ്റിൽ വില 250 രൂപയ്ക്ക് താഴെയാണ്. ഇവിടെ ആർഎസ്എസ് 4ന്റെ വില 241 രൂപയായി തുടരുന്നു. സംസ്ഥാനത്തെ ചെറുകിട കർഷകർ പലരും ഇനിയും ടാപ്പിങ് പുനരാരംഭിച്ചിട്ടില്ല. വലിയ തോട്ടങ്ങളിലാണ് ഇപ്പോൾ ടാപ്പിങ് നടക്കുന്നത്. കടുത്ത ചൂട് കാരണം റബർ ഉൽപാദനം കുറയുകയാണെന്ന് തോട്ടം ഉടമകൾ പറയുന്നു




