മുംബൈ: 1993-ലെ മുംബൈ സ്ഫോടന പരമ്പരയുമായി ബന്ധപ്പെട്ട കേസിൽ നടൻ സഞ്ജയ് ദത്തിനെ അറസ്റ്റുചെയ്ത സമയത്ത് അദ്ദേഹത്തിന്റെ പിതാവും ബോളിവുഡ് താരവുമായ സുനിൽ ദത്ത് എം.പി. സമ്മർദം ചെലുത്തിയിരുന്നുവെന്ന് മുംബൈ മുൻ പോലീസ് കമ്മിഷണർ എം.എൻ. സിങ് വെളിപ്പെടുത്തി.
താൻ അന്ന് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നില്ലെന്നും, എന്നാൽ കേസിൽ സഞ്ജയ് ദത്തിന് പിന്നീട് ലഭിച്ച ശിക്ഷയുടെ ലഘുത്വം തന്നെ അദ്ഭുതപ്പെടുത്തിയതാണെന്നും അദ്ദേഹം ഒരു യുട്യൂബ് അഭിമുഖത്തിൽ പറഞ്ഞു.
1993 ഏപ്രിലിലാണ് ഭീകരരിൽനിന്ന് ആയുധങ്ങൾ വാങ്ങിയെന്ന കേസിൽ സഞ്ജയ് ദത്തിനെ അറസ്റ്റ് ചെയ്തത്. കുടുംബത്തിന്റെ സുരക്ഷയ്ക്കായി ആയുധം വാങ്ങിയതാണെന്നാണ് ആദ്യം അദ്ദേഹം വിശദീകരിച്ചത്. എന്നാൽ ലൈസൻസുള്ള തോക്കുകളും പോലീസ് സുരക്ഷയും ഉണ്ടായിരിക്കെ അനധികൃത ആയുധം എന്തിന് എന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ കഴിയാത്തതോടെ അദ്ദേഹം കുറ്റം സമ്മതിച്ചതായും എം.എൻ. സിങ് പറഞ്ഞു.
തന്റെ മകൻ തെറ്റുചെയ്തുവെങ്കിലും ഭീകരവാദിയല്ലെന്നും അതിനാൽ ടാഡ നിയമം ചുമത്തരുതെന്നും സുനിൽ ദത്ത് ആവശ്യപ്പെട്ടുവെന്നും മുൻ കമ്മിഷണർ വ്യക്തമാക്കി. എന്നാൽ സഞ്ജയ് ദത്ത് ഭീകരരെ സഹായിക്കുകയും ദാവൂദ് ഇബ്രാഹിമിനെ കാണുകയും ചെയ്തത് ഗുരുതര കുറ്റമാണെന്ന നിലപാടിലായിരുന്നു താനെന്നും അദ്ദേഹം പറഞ്ഞു. ഉന്നതതലങ്ങളിൽ നിന്ന് സമ്മർദം ഉണ്ടായിരുന്നെങ്കിലും കേസുമായി മുന്നോട്ടുപോയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അബു സലേം ഉൾപ്പെടെയുള്ള പ്രതികൾക്ക് ടാഡ പ്രകാരം കടുത്ത ശിക്ഷ ലഭിച്ചിട്ടും സഞ്ജയ് ദത്തിന് ആ നിയമം ഒഴിവാക്കി അഞ്ചുവർഷത്തെ തടവാണ് ലഭിച്ചതെന്നും, അതാണ് തന്നെ അത്ഭുതപ്പെടുത്തിയതെന്നും എം.എൻ. സിങ് പറഞ്ഞു. വ്യക്തിപരമായി സഞ്ജയ് ദത്തിനോട് എതിർപ്പൊന്നുമില്ലെന്നും നിയമം ശരിയായി നടപ്പാക്കണമെന്നതായിരുന്നു തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
1993-ലെ സ്ഫോടന പരമ്പരയിൽ 257 പേർ കൊല്ലപ്പെടുകയും 1,400-ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് അനധികൃത ആയുധ കൈവശം വെച്ചതിന് സഞ്ജയ് ദത്ത് ശിക്ഷിക്കപ്പെട്ട് ജയിൽവാസം അനുഭവിക്കുകയും പിന്നീട് ഇളവുകളോടെ മോചിതനാകുകയും ചെയ്തിരുന്നു.






