ദുബായ്: ഇറാനിൽ നിന്ന് ലക്ഷ്യമിട്ട് എത്തിയ മിസൈൽ, ഡ്രോൺ ഭീഷണികൾക്കെതിരെ യുഎഇ വ്യോമ പ്രതിരോധ സംവിധാനം ശക്തമായ നടപടി സ്വീകരിച്ചതായി അധികൃതർ അറിയിച്ചു. ബാലിസ്റ്റിക് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ, ഡ്രോണുകൾ എന്നിവ വിജയകരമായി തടഞ്ഞുവെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേട്ട സ്ഫോടന ശബ്ദങ്ങൾ വ്യോമ പ്രതിരോധ ഇടപെടലുകളുടെ ഭാഗമാണെന്നും അധികൃതർ വിശദീകരിച്ചു. ഫുജൈറ എമിറേറ്റിലെ ചില പ്രദേശങ്ങളിൽ കേട്ട ശബ്ദങ്ങളും ഇതേ നടപടികളുടെ ഫലമാണെന്ന് ഫുജൈറ അധികൃതർ സ്ഥിരീകരിച്ചു.
സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് ജനങ്ങൾ ശാന്തത പാലിക്കണമെന്നും, ബന്ധപ്പെട്ട വകുപ്പുകൾ നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. തെറ്റായ വിവരങ്ങൾക്കും അഭ്യൂഹങ്ങൾക്കും വഴിവെക്കാതിരിക്കാൻ ഔദ്യോഗിക സ്രോതസുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും മുന്നറിയിപ്പ് നൽകി.
പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ യുഎഇയിൽ സുരക്ഷാ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. വിവിധ എമിറേറ്റുകളിലെ സുരക്ഷാ ഏജൻസികൾ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരുന്നതായും രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.






