ദുബായ്: ബലിപെരുന്നാൾ അവധിയോടനുബന്ധിച്ച് യുഎഇയിൽ നിന്ന് വിവിധ രാജ്യങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയരുന്നു. യാത്രക്കാരുടെ എണ്ണം വർധിച്ചതും സീറ്റുകളുടെ ലഭ്യത കുറഞ്ഞതുമാണ് നിരക്കുയരാൻ പ്രധാന കാരണം.
ഹജ്ജ് തീർത്ഥാടനവും പെരുന്നാൾ അവധിയും ഒരേ സമയത്ത് വന്നതോടെ സൗദി അറേബ്യയിലേക്കുള്ള യാത്രാവശ്യകത വലിയ തോതിൽ വർധിച്ചു. ഇതോടെ റിയാദ്, ജിദ്ദ, മദീന എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകളിൽ വലിയ ഉയർച്ചയാണ് രേഖപ്പെടുത്തുന്നത്.
നിലവിലെ പ്രാദേശിക സാഹചര്യങ്ങളെ തുടർന്ന് പല വിമാനങ്ങളും ആകാശപാതകൾ മാറ്റി സർവീസ് നടത്തുന്നതും ഇന്ധനച്ചെലവും അധിക ചാർജുകളും വർധിക്കാൻ കാരണമായിട്ടുണ്ട്. ചില എയർലൈൻസുകൾ ഇപ്പോഴും സർവീസുകൾ പൂർണമായും പുനഃസ്ഥാപിച്ചിട്ടില്ലാത്തതിനാൽ സീറ്റുകളുടെ കുറവും അനുഭവപ്പെടുന്നുണ്ട്.
അവസാന നിമിഷ ബുക്കിങ്ങുകൾ കൂടിയതും നിരക്ക് വർധനവിന് കാരണമായി. കഴിഞ്ഞ രണ്ട് മാസത്തിനിടെ ടിക്കറ്റ് നിരക്കുകളിൽ 25 മുതൽ 45 ശതമാനം വരെ വർധനവുണ്ടായതായി അൽ സഫ്രാൻ ട്രാവൽ ആൻഡ് ടൂറിസം എം.ഡി പ്രവീൺ ചൗധരി അറിയിച്ചു. ചില റൂട്ടുകളിൽ ടിക്കറ്റ് നിരക്ക് 3,500 ദിർഹം വരെ എത്തിയതായും അദ്ദേഹം പറഞ്ഞു.
സൗദി അറേബ്യ, ഈജിപ്ത്, ജോർദാൻ, ഒമാൻ എന്നിവിടങ്ങൾക്കൊപ്പം സെർബിയ, ബോസ്നിയ, അൽബേനിയ തുടങ്ങിയ ബാൽക്കൻ രാജ്യങ്ങളിലേക്കുള്ള വിനോദയാത്രകളിലും വലിയ വർധനവുണ്ട്. നീണ്ട പെരുന്നാൾ അവധി പ്രയോജനപ്പെടുത്തി യുഎഇയിലെ പ്രവാസികൾ കൂട്ടത്തോടെ നാട്ടിലേക്കും വിനോദയാത്രകൾക്കുമായി തിരിയുകയാണ്. പെരുന്നാൾ അവധി അവസാനിക്കുന്നതുവരെ ടിക്കറ്റ് നിരക്കുകൾ ഉയർന്ന നിലയിൽ തുടരുമെന്നാണ് ട്രാവൽ മേഖലയിലെ വിലയിരുത്തൽ.






