ന്യൂഡൽഹി: ഇന്ത്യയും വിയറ്റ്‌നാമും തമ്മിലുള്ള പ്രതിരോധ സഹകരണം കൂടുതൽ ശക്തിപ്പെടുത്താൻ ധാരണ.പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗും വിയറ്റ്‌നാം പ്രതിരോധ മന്ത്രി ഫാൻ വാൻ ഗിയാങ്ങും ന്യൂഡൽഹിയിൽ നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ് വിവിധ മേഖലകളിൽ സഹകരണം വിപുലീകരിക്കാൻ തീരുമാനമായത്.
സമുദ്രസുരക്ഷ, പ്രതിരോധ വ്യവസായം, സംയുക്ത ഗവേഷണം, സൈനിക പരിശീലനം തുടങ്ങിയ മേഖലകളിൽ സഹകരണം വർധിപ്പിക്കാനാണ് ധാരണയായത്. ഇന്ത്യ–വിയറ്റ്‌നാം എൻഹാൻസ്ഡ് കോംപ്രിഹെൻസീവ് സ്ട്രാറ്റജിക് പാർട്ണർഷിപ്പിന്റെ ഭാഗമായാണ് കൂടിക്കാഴ്ച നടന്നതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഉന്നതതല സൈനിക കൈമാറ്റങ്ങൾ, സംയുക്ത നിർമാണ പദ്ധതികൾ, സൈനിക അഭ്യാസങ്ങൾ, തുറമുഖ സന്ദർശനങ്ങൾ എന്നിവ കൂടുതൽ ശക്തമാക്കാനും ഇരു രാജ്യങ്ങളും തീരുമാനിച്ചു.ഇന്തോ–പസഫിക് മേഖലയിലെ സുരക്ഷയും വളർച്ചയും ലക്ഷ്യമിട്ടുള്ള ഇന്ത്യയുടെ ‘മഹാസാഗർ’ പദ്ധതിയുടെ ഭാഗമായി വിയറ്റ്‌നാമുമായി സഹകരണം തുടരാനാണ് ഇന്ത്യയുടെ തീരുമാനം.
സമാധാനപരവും നിയമാധിഷ്ഠിതവുമായ അന്താരാഷ്ട്ര ബന്ധങ്ങളുടെ പ്രാധാന്യവും ഇരുനേതാക്കളും ചർച്ചയിൽ എടുത്തുപറഞ്ഞു.പ്രതിരോധ ബന്ധം കൂടുതൽ ദൃഢമാക്കുന്നതിന്റെ ഭാഗമായി ഈ മാസം രണ്ടാം പകുതിയിൽ രാജ്‌നാഥ് സിംഗ് വിയറ്റ്‌നാം സന്ദർശിച്ചേക്കുമെന്നാണ് റിപ്പോർട്ട്. വരും വർഷങ്ങളിൽ പുതിയ സഹകരണ മേഖലകൾ കണ്ടെത്താനാണ് ഇരു രാജ്യങ്ങളുടെയും ശ്രമം.






