തിരുവനന്തപുരം:കേരളത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കുണ്ടായത് അപ്രതീക്ഷിത പരാജയമാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. സംസ്ഥാനത്ത് ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവകരമായ സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ നടന്ന പോളിറ്റ്ബ്യൂറോ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമബംഗാളിൽ ബിജെപി വലിയ നേട്ടമുണ്ടാക്കിയെന്നും മമത സർക്കാരിനെതിരെയുള്ള ഭരണവിരുദ്ധ വികാരം ബിജെപിക്ക് അനുകൂലമായെന്നും അദ്ദേഹം വിലയിരുത്തി. ഭരണവിരുദ്ധ വികാരം ആളിക്കത്തിക്കാൻ അധാർമ്മിക പ്രവർത്തനങ്ങളാണ് ബിജെപി നടത്തിയതെന്നും വോട്ടർ പട്ടികയിൽ നിന്ന് ആളുകളെ നീക്കം ചെയ്തതുൾപ്പെടെയുള്ള നടപടികളിലൂടെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത പൂർണ്ണമായും നശിച്ചതായും അദ്ദേഹം കുറ്റപ്പെടുത്തി.
കേരളത്തിലെ പ്രതിപക്ഷ നേതാവിനെ തീരുമാനിക്കുന്ന കാര്യത്തിൽ സംസ്ഥാന ഘടകത്തിനായിരിക്കും പൂർണ്ണ ചുമതലയെന്നും പോളിറ്റ്ബ്യൂറോ യോഗത്തിൽ ഇതുസംബന്ധിച്ച ചർച്ചകൾ നടന്നില്ലെന്നും എം.എ ബേബി വ്യക്തമാക്കി. സമാനമായ നിലപാട് തന്നെയാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും പങ്കുവെച്ചത്. അതേസമയം, ഭാവിയിൽ പ്രതിപക്ഷ നേതാവായാണോ ഡൽഹിയിലേക്ക് വരിക എന്ന ചോദ്യത്തോട് മുഖ്യമന്ത്രി പിണറായി വിജയൻ മൗനം പാലിക്കുകയാണ് ചെയ്തത്. കഴിഞ്ഞ രണ്ട് ദിവസമായി നടന്ന യോഗത്തിൽ പ്രധാനമായും തെരഞ്ഞെടുപ്പ് അവലോകനത്തിനാണ് മുൻഗണന നൽകിയത്.
പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനായി സിപിഐ അവകാശവാദം ഉന്നയിച്ച സാഹചര്യത്തിൽ, നേതൃസ്ഥാനങ്ങൾ സംബന്ധിച്ച അന്തിമ തീരുമാനം ഈ യോഗത്തിലുണ്ടാവുമെന്ന് നേരത്തെ പ്രതീക്ഷിച്ചിരുന്നു. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളും ഫലപ്രഖ്യാപനത്തിന് ശേഷമുള്ള തിരിച്ചടികളും ചർച്ച ചെയ്ത യോഗത്തിൽ നേതൃസ്ഥാനങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക തീരുമാനങ്ങളൊന്നും ഉണ്ടായില്ല. വരും ദിവസങ്ങളിൽ സംസ്ഥാന നേതൃത്വം യോഗം ചേർന്ന് പ്രതിപക്ഷ നേതൃസ്ഥാനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യക്തത വരുത്തുമെന്നാണ് ലഭിക്കുന്ന സൂചനകൾ.






