തിരുവനന്തപുരം: കേരളത്തിലെ മുഖ്യമന്ത്രി പദവുമായി ബന്ധപ്പെട്ട ഔദ്യോഗിക തീരുമാനം അടുത്ത 48 മണിക്കൂറിനുള്ളിൽ ഉണ്ടാകുമെന്ന് കെ. മുരളീധരൻ അറിയിച്ചു. ചർച്ചകൾക്കായി തന്നെയും മറ്റ് മുതിർന്ന നേതാക്കളെയും ഡൽഹിയിലേക്ക് വിളിച്ചിട്ടുണ്ടെന്നും നാളെയോ മറ്റന്നാളോ ആയി കേന്ദ്രനേതൃത്വം തീരുമാനം പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് വൈകുന്നു എന്ന വിമർശനങ്ങൾക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം പ്രതികരിച്ചു. തിരഞ്ഞെടുപ്പ് ഫലം വന്നിട്ട് ഒരാഴ്ച മാത്രമാണ് കഴിഞ്ഞത്. പത്ത് ദിവസത്തോളം സമയം എടുക്കുന്നത് സ്വാഭാവികമാണെന്നും എംഎൽഎമാരുടെ അഭിപ്രായത്തോടൊപ്പം മറ്റ് ഘടകങ്ങളും കേന്ദ്രനേതൃത്വം പരിശോധിക്കുന്നുണ്ടെന്നും മുരളീധരൻ വ്യക്തമാക്കി.
ചർച്ചകൾക്കായി തന്നെ വിളിച്ചതിന്റെ പ്രത്യേക കാരണം വ്യക്തമല്ലെന്നും, എന്നാൽ തന്റെ നിലപാടുകൾ നേതൃത്വത്തെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണനയിലുള്ള മൂന്ന് പേരുമായും കേന്ദ്രനേതൃത്വം വിശദമായ ചർച്ചകൾ നടത്തിയതായും മല്ലികാർജുൻ ഖർഗെയും രാഹുൽ ഗാന്ധിയും ചേർന്നായിരിക്കും അന്തിമ തീരുമാനം എടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രനേതൃത്വം എടുക്കുന്ന തീരുമാനം അന്തിമമാണെന്നും ആ തീരുമാനത്തെ ആരും ലംഘിക്കില്ലെന്നും കെ. മുരളീധരൻ കൂട്ടിച്ചേർത്തു.






