ഛത്തീസ്‌ഗഡ്: തണ്ണിമത്തൻ കഴിച്ചതിന് പിന്നാലെ ഉണ്ടായ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് 15 വയസുകാരൻ മരിച്ചു. കൂടെയുണ്ടായിരുന്ന മൂന്ന് കുട്ടികളെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജാഞ്ച്ഗീർ-ചാമ്പ ജില്ലയിലെ ഘുർകോട്ട് ഗ്രാമത്തിലാണ് സംഭവം. പോഡി ഡൽഹ സ്വദേശിയായ അഖിലേഷ് ധീവർ (15) ആണ് മരിച്ചത്. ശ്രീ ധീവർ (4), പിന്റു ധീവർ (12), ഹിതേഷ് ധീവർ (13) എന്നിവരാണ് ചികിത്സയിൽ കഴിയുന്നത്.
കഴിഞ്ഞ ഞായറാഴ്ച വൈകുന്നേരം ബന്ധുവീട്ടിൽ വിരുന്നിനിടെ കുട്ടികൾ തണ്ണിമത്തൻ കഴിച്ചിരുന്നു. ഇതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ അഖിലേഷിന് ഛർദ്ദി, വയറിളക്കം, ശ്വാസതടസ്സം തുടങ്ങിയ അസ്വസ്ഥതകൾ ഉണ്ടായതായി പറയുന്നു. തുടർന്ന് മറ്റ് കുട്ടികൾക്കും സമാന ലക്ഷണങ്ങൾ പ്രകടമായി.
നില വഷളായതിനെ തുടർന്ന് തിങ്കളാഴ്ച ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അഖിലേഷ് മരണപ്പെട്ടിരുന്നു.
മുറിച്ചുവെച്ച തണ്ണിമത്തൻ പിന്നീട് കഴിച്ചതാണെന്നും, ഭക്ഷ്യവിഷബാധയാണോ മറ്റ് കാരണങ്ങളാണോ മരണത്തിന് പിന്നിലെന്ന് വ്യക്തമല്ലെന്നും മെഡിക്കൽ സംഘം അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്. ഫോറൻസിക് പരിശോധനയും ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ റിപ്പോർട്ടും ലഭിച്ച ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.




