തിരുവനന്തപുരം: ആറ്റിങ്ങലിൽ ഭാര്യയെയും രണ്ടര വയസുള്ള കുഞ്ഞിനെയും ക്രൂരമായി മർദിച്ച സംഭവത്തിൽ യുവാവിനെതിരെ പൊലീസ് കേസ് എടുത്തു. അയിലം നെല്ലിമൂട് സ്വദേശിയായ സജിക്കെതിരെയാണ് നടപടി. കഴിഞ്ഞ ബുധനാഴ്ച രാത്രി 11 മണിയോടെയായിരുന്നു സംഭവം നടന്നത്. വീട്ടിലെത്തിയ സജി ഭാര്യയെയും കുഞ്ഞിനെയും ആക്രമിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. വാളിന്റെ പിടി ഉപയോഗിച്ച് ഭാര്യയുടെ തലയ്ക്കും മുതുകിനും അടിച്ച് പരിക്കേൽപ്പിച്ചുവെന്നാണ് ആരോപണം.
രണ്ടര വയസുള്ള കുഞ്ഞിനെ ഭിത്തിയിലേക്ക് വലിച്ചെറിഞ്ഞതായും പരാതിയിൽ പറയുന്നു. കുഞ്ഞിന്റെ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. നാലുവർഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. വിവാഹത്തിന് ശേഷമുള്ള കാലം മുഴുവൻ സൗന്ദര്യം കുറഞ്ഞു, സ്ത്രീധനം കുറവാണ് തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് യുവതിയെ സജി ഉപദ്രവിച്ചിരുന്നതായും പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല.






