വാഷിങ്ടൺ: യുഎസിൽ ഉപരിപഠനത്തിനായി എത്തുന്ന വിദേശ വിദ്യാർത്ഥികൾക്ക് അനുവദിക്കുന്ന ഒപിടി സംവിധാനത്തിൽ വ്യാപക ദുരുപയോഗം നടന്നതായി റിപ്പോർട്ട്. ഇതിനെ തുടർന്ന് ഇന്ത്യക്കാരുൾപ്പെടെയുള്ള വിദ്യാർത്ഥികളെ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയതായി യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്സ്മെന്റും യുഎസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമിഗ്രേഷൻ സർവീസസും അറിയിച്ചു.
സംശയാസ്പദമായ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നുവെന്ന വ്യാജ രേഖകൾ സമർപ്പിച്ച പതിനായിരത്തോളം വിദ്യാർത്ഥികളെ ഇതിനകം കണ്ടെത്തിയതായി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. വിദേശ വിദ്യാർത്ഥികൾക്ക് പഠനകാലത്തോ പഠനം പൂർത്തിയാക്കിയതിന് ശേഷമോ 12 മുതൽ 24 മാസം വരെ യുഎസിൽ തൊഴിൽപരിശീലനത്തിനും ജോലിക്കും അവസരം നൽകുന്നതാണ് ഒപിടി പദ്ധതി. ഈ സംവിധാനത്തിലാണ് വ്യാപക ക്രമക്കേടുകൾ കണ്ടെത്തിയിരിക്കുന്നത്.
നിയമപ്രകാരം വിദ്യാർത്ഥികളുടെ പരിശീലനവും മേൽനോട്ടവും യുഎസിൽ നിന്നായിരിക്കണം. എന്നാൽ ഒപിടി ആനുകൂല്യം ഉപയോഗിക്കുന്ന നിരവധി വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾ ഇന്ത്യയിൽ നിന്നുള്ളവരാണ് നിയന്ത്രിക്കുന്നതെന്ന കണ്ടെത്തലും അന്വേഷണ ഏജൻസികളെ ആശങ്കപ്പെടുത്തുന്നുണ്ട്. പരിമിതമായ എണ്ണം വിദ്യാർത്ഥികൾക്കായി ആരംഭിച്ച പദ്ധതിയിൽ ഇപ്പോൾ വലിയ തോതിൽ വിദേശ വിദ്യാർത്ഥികൾ ഉൾപ്പെട്ടിരിക്കുന്നതും യുഎസ് അധികൃതർ ഗൗരവമായി കാണുന്നതായി റിപ്പോർട്ടിൽ പറയുന്നു.






