ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ച കേസിൽ ഉൾപ്പെട്ടവർക്കെതിരെ യുവാക്കൾ തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്ന് അരവിന്ദ് കെജ്രിവാൾ ആഹ്വാനം ചെയ്തു. ചോദ്യപ്പേപ്പർ ചോർച്ച സംബന്ധിച്ച് യുവാക്കൾ സർക്കാരിനോട് വിശദീകരണം തേടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബംഗ്ലാദേശിലും നേപ്പാളിലും വിദ്യാർത്ഥി പ്രക്ഷോഭങ്ങൾ സർക്കാരിനെ താഴെയിറക്കിയ സംഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെജ്രിവാളിന്റെ പ്രതികരണം.
2014ൽ കേന്ദ്രത്തിൽ നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം രാജ്യത്ത് 93 ചോദ്യപ്പേപ്പർ ചോർച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് കെജ്രിവാൾ ആരോപിച്ചു. ഇത് ആറുകോടിയോളം യുവാക്കളെ ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രാജസ്ഥാൻ, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നീ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് കൂടുതലായും ചോദ്യപ്പേപ്പർ ചോർച്ചകൾ നടന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇപ്പോഴത്തെ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ കേന്ദ്രം രാജസ്ഥാനാണെന്ന വിവരമാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
കേസിൽ രാഷ്ട്രീയ നേതാക്കൾക്ക് പങ്കുണ്ടോയെന്ന സംശയവും കെജ്രിവാൾ ഉയർത്തി. അങ്ങനെയാണെങ്കിൽ സിബിഐ അന്വേഷണത്തിൽ നിന്ന് വലിയ ഫലമുണ്ടാകില്ലെന്നും അദ്ദേഹം ആരോപിച്ചു. മുൻപ് നടന്ന ചോദ്യപ്പേപ്പർ ചോർച്ച കേസുകളിലും സിബിഐ ഫലപ്രദമായി ഇടപെട്ടില്ലെന്ന് പറഞ്ഞ കെജ്രിവാൾ, കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്നും ആവശ്യപ്പെട്ടു. യുവാക്കൾ തെരുവിലിറങ്ങി പ്രതിഷേധിച്ച് ഇത്തരം സംഭവങ്ങൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






