ന്യൂഡൽഹി: സിപിഎം എംപി ജോൺ ബ്രിട്ടാസിനെതിരെ രാജ്യസഭയിലുണ്ടായ ‘ലുങ്കിവാലാ’ പ്രയോഗത്തിൽ പ്രതികരണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ബിജെപി എംപി സുഷ്മിതാ ദേബാണ് ബ്രിട്ടാസിനെ ലുങ്കിവാല എന്ന് വിളിച്ച് അധിക്ഷേപിച്ചത്. കോൺഗ്രസ് നേതാവ് ജയ്‌റാം രമേശ് തന്നെയും ലുങ്കിവാലാ എന്ന് വിളിച്ചിട്ടുണ്ടെന്നും അങ്ങനെ വിളിക്കുന്നവർ വിഡ്ഢിയാണെന്നുമാണ് രാജീവ് ചന്ദ്രശേഖർ പറഞ്ഞത്. ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘എന്നെക്കുറിച്ച് ജയ്‌റാം രമേശും പറഞ്ഞിട്ടുണ്ടല്ലോ, ഞാൻ ലുങ്കിവാല ആണെന്ന്. ജയ്‌റാം രമേശ് ഒരു വിഡ്ഢിയാണ്, ഞാനെന്തിനാണ് പ്രതികരിക്കുന്നത്? എന്നോടും പറഞ്ഞതല്ലേ? അപ്പൊ എന്താ ഞാൻ ചെയ്യേണ്ടത്? ഞാൻ ഇന്നും മുണ്ടുടുക്കുന്നു, എന്റെ ജോലി ചെയ്യുന്നു. അവര് പറയുന്നത് അവരുടെ അഭിപ്രായം. മുണ്ടാണോ ലുങ്കിയാണോ ഉടുക്കുന്നത് എന്ന് ബ്രിട്ടാസ് വ്യക്തത വരുത്തട്ടെ.’ -രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
‘ഇതൊരു വംശീയ പരാമർശമായി ഞാൻ കാണുന്നില്ല. അത് വിഡ്ഢിത്തമാണ്. അത് പറയുന്നവർ വിഡ്ഢികളാണ്. അത്രയേയുള്ളൂ. വിഡ്ഢിത്തം എന്നാൽ ഒരു പാർട്ടിയുടെ സ്വകാര്യ സ്വത്തല്ല. ജയ്‌റാം രമേശും വിഡ്ഢിയായിരുന്നു, ഇപ്പോൾ ലുങ്കിവാല എന്ന് പറഞ്ഞ എംപിയും വിഡ്ഢിയാണ്. എന്ത് ധരിക്കുന്നു, എന്ത് കഴിക്കുന്നു എന്നതെല്ലാമാണോ രാഷ്ട്രീയം? നമ്മുടെ നാട്ടിൽ എത്രയോ പ്രശ്‌നങ്ങളില്ലേ? അതല്ലേ നമ്മൾ ചർച്ച ചെയ്യേണ്ടത്? വിവാദത്തിന്റെ വാല് പിടിച്ച് ഓടാൻ എനിക്ക് താത്പര്യമില്ല. എന്നോട് ചോദിക്കേണ്ട. എനിക്ക് ഇതേക്കുറിച്ച് സംസാരിച്ച് സമയം കളയാൻ ഒരു താത്പര്യവുമില്ല.’ -രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.
ചൊവ്വാഴ്ചയാണ് ബിജെപി എംപി തന്നെ ലുങ്കിവാല എന്ന് വിളിച്ചതായി ജോൺ ബ്രിട്ടാസ് ആരോപണം ഉന്നയിച്ചത്. ഒരു ബില്ലിനെതിരെയുള്ള പ്രമേയം വായിക്കവെ സുഷ്മിതാ ദേബ് തന്നെ ആവർത്തിച്ച് ‘ലുങ്കിവാലാ’ എന്ന് വിളിച്ച് പലതവണ തടസപ്പെടുത്തിയെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. വിഷയത്തിൽ ബ്രിട്ടാസ് രാജ്യസഭയിൽ അവകാശലംഘന നോട്ടീസും നൽകിയിരുന്നു.
തന്റെ പ്രാദേശിക സ്വത്വത്തിൽ അഭിമാനിക്കുന്നുവെന്ന് വ്യക്തമാക്കിയ ബ്രിട്ടാസ്, പാർലമെന്റിലെ ഇത്തരം വംശീയ അധിക്ഷേപങ്ങളെ ശക്തമായി വിമർശിച്ചു. ‘കഴിഞ്ഞ ദിവസം സഭയിൽ ഞാൻ സംസാരിച്ചുകൊണ്ടിരുന്നപ്പോൾ അവർ എനിക്കെതിരെ ‘ലുങ്കീവാലാ’ എന്ന അപകീർത്തികരമായ പരാമർശം നടത്തി… സഭ ഇക്കാര്യത്തിൽ ഒരു നിലപാട് സ്വീകരിക്കണം’, ബ്രിട്ടാസ് പറഞ്ഞു. ‘ഒരു മലയാളി ആയിരിക്കുന്നതിൽ ഓരോ നിമിഷവും ഞാൻ അഭിമാനിക്കുന്നു… ഈ സഭയിൽനിന്ന് വിരമിക്കുമ്പോൾ, എന്റെ ഏറ്റവും വലിയ നേട്ടം ഇവിടുത്തെ വൈവിധ്യമായിരിക്കും’, അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യസഭാ അധ്യക്ഷൻ സി.പി രാധാകൃഷ്ണൻ ഈ വിഷയത്തിൽ ഇടപെടുകയും അംഗങ്ങൾ പരസ്പരം പ്രാദേശിക വികാരങ്ങളെയും സംസ്‌കാരത്തെയും ബഹുമാനിക്കണമെന്ന് നിർദ്ദേശിക്കുകയും ചെയ്തു. പ്രശ്നപരിഹാരത്തിനായി രാജ്യസഭാ അധ്യക്ഷൻ സി.പി രാധാകൃഷ്ണൻ ഇരു എംപിമാരെയും അദ്ദേഹം തന്റെ ചേംബറിലേക്ക് വിളിപ്പിച്ചു.
‘സഭയിൽ മറ്റ് അംഗങ്ങളുടെ പ്രസംഗം തടസ്സപ്പെടുത്തിക്കൊണ്ട് ചില അംഗങ്ങൾ മര്യാദയില്ലാത്തതും അന്തസ്സില്ലാത്തതുമായ പരാമർശങ്ങൾ നടത്തിയ ചില സംഭവങ്ങൾ എന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. സഹപ്രവർത്തകരായ അംഗങ്ങളുടെ വികാരങ്ങളെയും വിചാരങ്ങളെയും വ്രണപ്പെടുത്താതിരിക്കാൻ ബഹുമാനപ്പെട്ട അംഗങ്ങൾ ശ്രദ്ധിക്കണമെന്ന് ഞാൻ ഉപദേശിക്കുന്നു’, സി.പി രാധാകൃഷ്ണൻ പറഞ്ഞു.
ബിജെപി എംപിയുടെ ലുങ്കിവാലാ പരാമർശത്തിൽ ജോൺ ബ്രിട്ടാസിന്റെ നേതൃത്വത്തിൽ ദക്ഷിണേന്ത്യൻ എംപിമാർ കഴിഞ്ഞദിവസം വ്യത്യസ്തമായ പ്രതിഷേധവും നടത്തിയിരുന്നു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെയുള്ളവർ കേരളാ സ്‌പെഷ്യൽ മുണ്ടുകൾ ഉടുത്തെത്തിയാണ് പ്രതിഷേധത്തിന് ഐക്യദാർഢ്യം അറിയിച്ചത്. ഇതിന്റെ വീഡിയോ ജോൺ ബ്രിട്ടാസ് എക്‌സിലൂടെ പുറത്തുവിട്ടു.













