ലക്നൗ: വിവാഹം കഴിഞ്ഞ് നാലാം ദിവസം 23കാരിയായ യുവതിയെ ഭർത്താവും വീട്ടുകാരും ചേർന്ന് കൊലപ്പെടുത്തിയതായി പരാതി. ബീഹാറിലെ ആരാ ജഗ്ദീഷ്പൂർ സ്വദേശിനി സഞ്ജു കുമാരിയാണ് കൊല്ലപ്പെട്ടത്. സ്വർണ്ണമാലയെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.
സംഭവത്തിന് ശേഷം തെളിവ് നശിപ്പിക്കാൻ മൃതദേഹം രഹസ്യമായി ദഹിപ്പിച്ചതായും ആരോപണമുണ്ട്. കേസിൽ ഭർതൃമാതാവിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഭർത്താവുൾപ്പെടെയുള്ള മറ്റ് പ്രതികൾ ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.
മെയ് ഏഴിനായിരുന്നു സഞ്ജു കുമാരിയും വിനോദ് പാലും തമ്മിലുള്ള വിവാഹം. വിവാഹത്തിന് പിന്നാലെ നാല് ലക്ഷം രൂപ പണം, മോട്ടോർ സൈക്കിൾ, ഫ്രിഡ്ജ്, ഫർണിച്ചർ, സ്വർണ്ണ-വെള്ളി ആഭരണങ്ങൾ ഉൾപ്പെടെ സ്ത്രീധനമായി നൽകിയതായി പെൺകുട്ടിയുടെ കുടുംബം പറയുന്നു.
എന്നാൽ വിവാഹദിവസം തന്നെ കൂടുതൽ സ്വർണ്ണമാല ആവശ്യപ്പെട്ടതായും പിന്നീട് ഇത് നൽകാമെന്ന് അറിയിച്ചിട്ടും സഞ്ജുവിനെ ഭർത്താവും വീട്ടുകാരും നിരന്തരം ഉപദ്രവിച്ചിരുന്നുവെന്നുമാണ് ആരോപണം. സ്വന്തം വീട്ടുകാരുമായി ഫോണിൽ സംസാരിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തിയിരുന്നുവെന്നും കുടുംബം വ്യക്തമാക്കി.
മെയ് 11ന് സഞ്ജുവിന്റെ സഹോദരനും ഭർത്താവും തമ്മിൽ ഫോണിൽ സംസാരിക്കുന്നതിനിടെ ഭർതൃമാതാവ് ഫോൺ പിടിച്ചുവാങ്ങി ഭീഷണി മുഴക്കിയതായും തുടർന്ന് സഞ്ജുവിന്റെ നിലവിളി കേട്ട ശേഷം ഫോൺ വിച്ഛേദിക്കപ്പെട്ടതായും ബന്ധുക്കൾ പറയുന്നു.
ശേഷം സഞ്ജുവിനെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം ശ്മശാനത്തിലെത്തിച്ച് ദഹിപ്പിച്ചെന്നാണ് പരാതി. ഗ്രാമവാസികളിൽ നിന്ന് വിവരം ലഭിച്ചതിനെ തുടർന്ന് പൊലീസ് ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ബന്ധുക്കൾ ശ്മശാനത്തിലെത്തുമ്പോഴേക്കും മൃതദേഹം ഭൂരിഭാഗവും കത്തിനശിച്ച നിലയിലായിരുന്നുവെന്ന് റിപ്പോർട്ടുണ്ട്.
സംഭവത്തിൽ ഭർത്താവ് വിനോദ്, ഭർതൃമാതാവ് സുമിത്ര ദേവി, ഭർതൃപിതാവ് ഭിഖി, സഹോദരി കിരൺ, ഭർതൃസഹോദരീ ഭർത്താവ് പ്രമോദ് എന്നിവർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഭർതൃമാതാവായ സുമിത്ര ദേവിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
സഞ്ജു ആത്മഹത്യ ചെയ്തതാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. എന്നാൽ കൊലപാതകവും ആത്മഹത്യാ പ്രേരണയും ഉൾപ്പെടെയുള്ള എല്ലാ സാധ്യതകളും പരിശോധിച്ച് ഫോറൻസിക് സംഘത്തിന്റെ സഹായത്തോടെ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.






