കോഴിക്കോട്: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി സതീശനെ നിയമിച്ചതിനെ അഭിനന്ദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ കുറിപ്പിട്ട ഷാഫി പറമ്പിൽ എം.പി പ്രസംഗിച്ചതിനും മാത്യു കുഴൽനാടൻ എം.എൽ.എയ്ക്കും എതിരെ യുഡിഎഫ് പ്രവർത്തകരുടെ കടുത്ത സൈബർ ആക്രമണം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി വേണുഗോപാലിനെ പിന്തുണയ്ക്കുന്ന നിലപാട് ഇരുവരും സ്വീകരിച്ചുവെന്നാരോപിച്ചാണ് കോൺഗ്രസ് അനുഭാവികളും പ്രവർത്തകരും രംഗത്തെത്തിയിരിക്കുന്നത്.
‘കേരളത്തിന്റെ, കോൺഗ്രസ്സിന്റെ, യുഡിഎഫിന്റെ മുഖ്യമന്ത്രി വി.ഡി സതീശന് അഭിവാദ്യങ്ങൾ’ എന്നായിരുന്നു ഷാഫി പറമ്പിലിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ‘കേരളത്തിന് ഇനി പുതിയ മുഖം, പുതിയ ശൈലി, പ്രിയപ്പെട്ട വി.ഡി സതീശന് അഭിനന്ദനങ്ങൾ’ എന്ന് മാത്യു കുഴൽനാടനും കുറിച്ചു. എന്നാൽ ഈ പോസ്റ്റുകൾക്ക് താഴെ രൂക്ഷമായ ഭാഷയിലുള്ള വിമർശനങ്ങളാണ് ഉയരുന്നത്. ഗ്രൂപ്പ് കളിക്ക് മുൻഗണന നൽകിയാൽ ജനങ്ങൾ തൂക്കിയെറിയുമെന്നും, കെ.സി വേണുഗോപാലിന് വേണ്ടി വാദിച്ചവർക്ക് ആത്മാഭിമാനമുള്ള കോൺഗ്രസുകാർ മാപ്പ് നൽകില്ലെന്നും കമന്റുകൾ നിറയുന്നു.
ഷാഫി പറമ്പിൽ പങ്കുവെച്ച കുറിപ്പിന് താഴെ ഒരു മണിക്കൂറിനുള്ളിൽ ഏഴായിരത്തിലധികം കമന്റുകളാണ് വന്നത്, ഇതിൽ ഭൂരിഭാഗവും അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കുന്നതും ഗ്രൂപ്പിസത്തിനെതിരെ മുന്നറിയിപ്പ് നൽകുന്നതുമാണ്. പാരവെച്ച് താഴെയിറക്കാൻ നോക്കുന്ന നേതാക്കൾ ജനരോഷം തിരിച്ചറിയണമെന്നും പഴയ കാലമല്ല ഇതെന്നും കമന്റുകളിൽ ചൂണ്ടിക്കാട്ടുന്നു. കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ ലീഗിന് പങ്കില്ലെന്ന തരത്തിലുള്ള മാത്യു കുഴൽനാടന്റെ മുൻപരാമർശങ്ങളും ഈ അവസരത്തിൽ വലിയ രീതിയിൽ ചർച്ചയാകുന്നുണ്ട്. ജനങ്ങളാണ് യഥാർത്ഥ ബോസ് എന്ന് ഓർമിപ്പിക്കുന്ന പ്രവർത്തകർ, ഹൈക്കമാൻഡ് തീരുമാനം അംഗീകരിച്ച് മുന്നോട്ട് പോകണമെന്നും ആവശ്യപ്പെടുന്നു. നീണ്ട ചർച്ചകൾക്കൊടുവിൽ എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷിയാണ് വി.ഡി സതീശനെ നിയമസഭാ കക്ഷി നേതാവായും മുഖ്യമന്ത്രിയായും പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് പാർട്ടിയിലെ ആഭ്യന്തര തർക്കങ്ങൾ സൈബർ ഇടങ്ങളിൽ പരസ്യമായത്.






