ലഖ്നൗ: അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കപ്പണ തട്ടിപ്പ് കേസിലെ പ്രതികൾക്കുവേണ്ടി കോടതിയിൽ ഹാജരാകില്ലെന്ന് ഫൈസാബാദ് ബാർ അസോസിയേഷൻ തീരുമാനിച്ചു. തിങ്കളാഴ്ച ചേർന്ന ജനറൽ ബോഡി യോഗത്തിലാണ് ഇതുസംബന്ധിച്ച പ്രമേയം പാസാക്കിയത്.
പ്രതികൾക്കുവേണ്ടി ഏതെങ്കിലും അഭിഭാഷകൻ ഹാജരായാൽ അഞ്ച് ലക്ഷം രൂപ പിഴ ചുമത്തുമെന്നും ബാർ അസോസിയേഷൻ പ്രസിഡന്റ് കലിക പ്രസാദ് മിശ്ര അറിയിച്ചു. ഫൈസാബാദ് ബാർ അസോസിയേഷനിലെ ഒരു അഭിഭാഷകനും പ്രതികളുടെ കേസ് ഏറ്റെടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ പ്രഖ്യാപനത്തിന് യോഗത്തിൽ പങ്കെടുത്ത അഭിഭാഷകർ ശക്തമായ പിന്തുണയാണ് നൽകിയത്.
അയോധ്യ രാമക്ഷേത്രത്തിലെ കാണിക്കപ്പണ തട്ടിപ്പ് വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തിയ സംഭവമാണെന്ന് ബാർ അസോസിയേഷൻ സെക്രട്ടറി ശൈലേന്ദ്ര ജയ്സ്വാൾ പ്രതികരിച്ചു. പ്രതികളെ സംരക്ഷിക്കില്ലെന്ന നിലപാടിൽ ഫൈസാബാദിലെ എല്ലാ അഭിഭാഷകരും യോജിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കേസിൽ ആരോപണവിധേയരായ ചമ്പത് റായ്, അനിൽ മിശ്ര, ഗോപാൽ റാവു എന്നിവരെ അന്വേഷണം പൂർത്തിയാകുന്നതുവരെ അയോധ്യ വിടാൻ അനുവദിക്കരുതെന്നും ജനറൽ ബോഡി യോഗത്തിൽ ആവശ്യമുയർന്നു. ഇക്കാര്യത്തിൽ അനുകൂല നടപടി ഉണ്ടായില്ലെങ്കിൽ നഗരത്തിൽ പ്രതിഷേധവും ഉപരോധവും സംഘടിപ്പിക്കുമെന്നും അഭിഭാഷകർ മുന്നറിയിപ്പ് നൽകി.





