ബെയ്റൂത്ത്: ഇസ്രായേലും ലെബനാനും തമ്മിലുള്ള വെടിനിർത്തൽ കരാർ 45 ദിവസത്തേക്ക് കൂടി നീട്ടാൻ മധ്യസ്ഥ ചര്‍ച്ചകളിൽ ധാരണയായതായി ട്രംപ് ഭരണകൂടം അറിയിച്ചു. ഇസ്രായേൽ ആക്രമണങ്ങൾ തുടരുന്നതിനിടെയാണ് സമാധാന കരാർ ദീർഘിപ്പിച്ചതായി പ്രഖ്യാപനം വന്നിരിക്കുന്നത്. നിലവിലെ വെടിനിർത്തൽ കൂടി ആറ് ആഴ്ചത്തേക്ക് നീട്ടിയെന്നാണ് അമേരിക്കയുടെ അവകാശവാദം.
ഏപ്രിൽ 17-ന് പ്രഖ്യാപിച്ച വെടിനിർത്തലിനുശേഷവും അതിർത്തി പ്രദേശങ്ങളിലെ സംഘർഷങ്ങൾക്ക് കുറവുണ്ടായിട്ടില്ല. ലെബനീസ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം, കരാർ നിലവിലുണ്ടായിരുന്ന ഏപ്രിൽ മധ്യത്തിൽ മാത്രം 400-ത്തിലധികം പേർ കൊല്ലപ്പെട്ടു. ഇതിൽ 22 കുട്ടികളും ഉൾപ്പെടുന്നു.
സാധാരണ ഗ്രാമങ്ങളും അടിസ്ഥാന സൗകര്യങ്ങളുമാണ് ഇസ്രായേൽ ആക്രമണങ്ങളുടെ പ്രധാന ലക്ഷ്യമെന്നാണ് ലെബനൻ ആരോപിക്കുന്നത്. ആദ്യ സമാധാന കരാർ പ്രഖ്യാപിച്ചതിന് പിന്നാലെയും മൂന്ന് ആഴ്ചത്തോളം ആക്രമണങ്ങൾ തുടരുകയായിരുന്നുവെന്നും ഇപ്പോൾ വീണ്ടും കരാർ ദീർഘിപ്പിച്ചിരിക്കുകയാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.






