പത്തനംതിട്ട: പത്തനംതിട്ടയിലെ 13 വയസുകാരിയുടെ വ്യാജ പരാതിയെ തുടർന്ന് കസ്റ്റഡിയിലെടുത്ത യുവാക്കളെ മർദിച്ചെന്ന പരാതിയിൽ കൂടൽ എസ്.ഐ. ജയ്മോനെ സ്ഥലംമാറ്റി. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കോന്നി സി.ഐ.യുടെ ചുമതലയിലായിരുന്ന കൂടൽ സ്റ്റേഷനുമായി ബന്ധപ്പെട്ട വിഷയത്തിൽ സി.ഐക്കെതിരായ നടപടി ഡി.ഐ.ജി. ഉടൻ തീരുമാനിക്കും.
സംഭവത്തിൽ അച്ചടക്ക നടപടി ശുപാർശ ചെയ്തുള്ള റിപ്പോർട്ട് ജില്ലാ പൊലീസ് മേധാവി ഡി.ഐ.ജിക്ക് കൈമാറിയിട്ടുണ്ട്. 13 വയസുകാരിയുടെ വ്യാജ പീഡനപരാതിയെ തുടർന്നാണ് ആറു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
കസ്റ്റഡിയിലുണ്ടായിരുന്നവരിൽ ഹൃദ്രോഗിയായ 20 വയസുകാരനെ പൊലീസ് മർദിച്ചതായി കുടുംബം ആഭ്യന്തരമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകിയിരുന്നു. ഈ പരാതിയുടെയും വകുപ്പുതല അന്വേഷണ റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിലാണ് എസ്.ഐക്കെതിരെ നടപടി സ്വീകരിച്ചത്.


