ബംഗളൂരു: കർണാടകയിൽ ഒരു മാസത്തിലേറെയായി കാണാതായിരുന്ന 17 വയസ്സുകാരിയെ സ്വന്തം പിതാവ് കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തി. തുമകുരു ജില്ലയിലെ ഷിര താലൂക്കിലെ നിംബെമരദഹള്ളി ഗ്രാമത്തിൽ താമസിച്ചിരുന്ന മേഘനയാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പിതാവ് തിമ്മരായപ്പ കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
മേഘനയുടെ വിവാഹവുമായി ബന്ധപ്പെട്ട കുടുംബ തർക്കങ്ങളാണ് കൊലപാതകത്തിന് പിന്നിലെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തൽ. മേഘനയ്ക്ക് 18 വയസ് തികയുമ്പോൾ ബന്ധുവിന്റെ മകനുമായി വിവാഹം നടത്താനായിരുന്നു കുടുംബത്തിന്റെ തീരുമാനം. ഇതിനായി വിവാഹസാരിയും മംഗലസൂത്രവും വരെ വാങ്ങിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എന്നാൽ ഭാര്യയുടെ ബന്ധുവീട്ടിലേക്കുള്ള ഈ വിവാഹത്തെ തിമ്മരായപ്പ ശക്തമായി എതിർത്തിരുന്നു. ഇതിനെ ചൊല്ലി കഴിഞ്ഞ കുറച്ച് മാസങ്ങളായി വീട്ടിൽ നിരന്തര തർക്കങ്ങൾ നടന്നുവരികയായിരുന്നു.
കഴിഞ്ഞ ഏപ്രിൽ 16-നാണ് മേഘനയെ കാണാതായത്. കൂലിപ്പണിക്കു പോയിരുന്ന അമ്മ നിർമ്മല വൈകിട്ട് വീട്ടിലെത്തിയപ്പോഴാണ് മകളെ കാണാനില്ലെന്ന് മനസിലാക്കിയത്. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. തുടർന്ന് നിർമ്മല പൊലീസിൽ പരാതി നൽകുകയായിരുന്നു.
മകളെ കാണാതായതിന് പിന്നാലെ തിമ്മരായപ്പയും ഒളിവിൽ പോയതോടെ പൊലീസിന് സംശയം തോന്നി. തുടർന്ന് നടത്തിയ അന്വേഷണത്തിലും ചോദ്യം ചെയ്യലിലുമാണ് സംഭവം പുറത്തറിഞ്ഞത്. മേഘനയെ ആദ്യം കിണറ്റിലേക്ക് തള്ളിയിട്ട ശേഷം കല്ലെറിഞ്ഞ് മരണം ഉറപ്പാക്കിയെന്നാണ് പൊലീസ് പറയുന്നത്. പിന്നീട് മൃതദേഹം കിണറ്റിൽ നിന്ന് പുറത്തെടുത്ത് ആളൊഴിഞ്ഞ സ്ഥലത്ത് കുഴിച്ചുമൂടുകയും ചെയ്തു.
കൊലപാതകത്തിന് ശേഷം സംശയം ഒഴിവാക്കുന്നതിനായി ഭാര്യയെ കൂട്ടിക്കൊണ്ടുപോയി മകളെ കാണാനില്ലെന്ന പരാതി നൽകാൻ തിമ്മരായപ്പ തന്നെയാണ് സഹായിച്ചതെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.






