കോഴിക്കോട്: വടകരയിലെ കാഫിർ സ്‌ക്രീൻഷോട്ട് കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയ പ്രതി ജിതിൻ ഭാസ്‌കറിന് സിപിഐഎം സ്വീകരണം നൽകി. വടകര ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടകര സബ് ജയിലിന് സമീപമാണ് സ്വീകരണ പരിപാടി സംഘടിപ്പിച്ചത്.
അതേസമയം, കേസുമായി ബന്ധപ്പെട്ട് എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിം നിയമനടപടിക്കൊരുങ്ങുകയാണ്. വ്യാജപരാതിയുടെ അടിസ്ഥാനത്തിൽ തന്നെ കേസിൽ പ്രതിചേർത്തുവെന്നാരോപിച്ച് കോടതിയെ സമീപിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
കേസിന്റെ തുടക്കത്തിൽ എൽഡിഎഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ മുഹമ്മദ് കാസിമിനെതിരെയായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ അന്വേഷണത്തിൽ സ്‌ക്രീൻഷോട്ട് നിർമിച്ചത് കാസിമല്ലെന്ന് കണ്ടെത്തിയതോടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) അന്വേഷണത്തിനിടെ അദ്ദേഹത്തെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. കേസിന്റെ പേരിൽ രണ്ട് വർഷത്തോളം താൻ വേട്ടയാടപ്പെട്ടുവെന്നാണ് മുഹമ്മദ് കാസിമിന്റെ ആരോപണം.
ഇതിനിടെ, കേസിലെ പ്രധാന തെളിവുകൾ നശിപ്പിക്കപ്പെട്ടതായി ജിതിൻ ഭാസ്‌കറിന്റെ റിമാൻഡ് റിപ്പോർട്ടിൽ പരാമർശമുണ്ട്. മൊബൈൽ ഫോൺ റീസെറ്റ് ചെയ്തതിനാൽ ജില്ലാ ഫോറൻസിക് വിഭാഗത്തിന് ഡാറ്റ വീണ്ടെടുക്കാൻ കഴിഞ്ഞില്ലെന്നും, കൂടുതൽ പരിശോധനയ്ക്കായി ഫോൺ സംസ്ഥാന ഫോറൻസിക് ലാബിലേക്ക് അയയ്ക്കണമെന്നും റിപ്പോർട്ടിൽ ശുപാർശ ചെയ്തിട്ടുണ്ട്.
തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നതായി അന്വേഷണ സംഘം സംശയിക്കുന്നതായും കാഫിർ സ്‌ക്രീൻഷോട്ട് നിർമിച്ചതിൽ ജിതിൻ ഭാസ്‌കറിനോ അദ്ദേഹത്തിന്റെ സഹായിക്കോ പങ്കുണ്ടാകാമെന്നുമാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്. സംഭവത്തിൽ അന്വേഷണം തുടരുകയാണ്.












