തൃശൂർ: പുതിയ അധ്യയന വർഷം ആരംഭിച്ച് വിദ്യാർഥികളുടെയും ജോലിക്കാരുടെയും യാത്ര തിരക്ക് വർധിക്കുന്നതിനിടെ പാലരുവി എക്സ്പ്രസിലെ കോച്ചുകളുടെ എണ്ണം വീണ്ടും കുറച്ചു. 18 കോച്ചുകളുണ്ടായിരുന്ന ട്രെയിൻ 16 കോച്ചുകളാക്കി ചുരുക്കിയതോടെ യാത്രക്കാർ കടുത്ത പ്രതിഷേധത്തിലാണ്.
പാലക്കാട് ജങ്ഷൻ മുതൽ തൂത്തുക്കുടി വരെ സർവീസ് നടത്തുന്ന പാലരുവി എക്സ്പ്രസിനെ ആശ്രയിച്ച് യാത്ര ചെയ്യുന്നവരിൽ ഭൂരിഭാഗവും സ്ഥിരയാത്രക്കാരാണ്. പ്രത്യേകിച്ച് വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ ട്രെയിൻ പുറപ്പെടുന്ന പാലക്കാട് സ്റ്റേഷനിൽ നിന്നുതന്നെ സീറ്റുകൾ നിറയുന്ന സാഹചര്യമാണ്. വൈകിട്ട് 4.05ന് പാലക്കാട് നിന്ന് പുറപ്പെടുന്ന ട്രെയിൻ ജോലി കഴിഞ്ഞ് മടങ്ങുന്നവർക്കും വിദ്യാർഥികൾക്കും പ്രധാന ആശ്രയമായി മാറിയിട്ടുണ്ട്.
സ്റ്റോപ്പുകൾ വർധിപ്പിച്ചിട്ടും കോച്ചുകൾ കുറച്ച നടപടി യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് സംഘടനകൾ ആരോപിക്കുന്നു. മുമ്പ് 14 കോച്ചുകളായിരുന്ന ട്രെയിൻ, യാത്രക്കാരുടെ പ്രതിഷേധത്തെ തുടർന്ന് 2024 ഓഗസ്റ്റിലാണ് 18 കോച്ചുകളാക്കിയത്. എന്നാൽ ഇപ്പോൾ വീണ്ടും കോച്ചുകൾ വെട്ടിക്കുറച്ചിരിക്കുകയാണ്.
വേണാട് എക്സ്പ്രസ് എറണാകുളം ജങ്ഷനിൽ നിന്ന് എറണാകുളം ടൗൺ സ്റ്റേഷനിലേക്കു മാറ്റിയതോടെ പാലരുവി എക്സ്പ്രസിനെ ആശ്രയിക്കുന്നവരുടെ എണ്ണവും കൂടിയിട്ടുണ്ട്. തിരക്ക് പരിഗണിച്ച് കോച്ചുകൾ വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകൾ റെയിൽവേ അധികൃതർക്ക് നിവേദനവും നൽകി.






