ടെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം നിയന്ത്രിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുന്നതിനായി പുതിയ സംവിധാനം പ്രഖ്യാപിച്ച് ഇറാൻ. ‘പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അതോറിറ്റി’ എന്ന പേരിലുള്ള പുതിയ സംവിധാനമാണ് ഇറാന്റെ പരമോന്നത സുരക്ഷാ സമിതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
മെയ് ആദ്യവാരത്തിൽ തന്നെ ഇറാന്റെ നീക്കത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. കടലിടുക്കിലൂടെ കടന്നുപോകുന്ന എല്ലാ കപ്പലുകളും പ്രത്യേക അനുമതി വാങ്ങുകയും നികുതി നൽകുകയും വേണമെന്ന റിപ്പോർട്ടുകളാണ് അന്ന് പുറത്തുവന്നത്. പിന്നീട് ഇറാൻ ഇതു ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ഹോർമുസ് കടലിടുക്കിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട തത്സമയ വിവരങ്ങൾ പുതിയ അതോറിറ്റിയുടെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ ലഭ്യമാക്കുമെന്ന് സുരക്ഷാ സമിതി അറിയിച്ചു. ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് നാവികസേനയും ഇതുസംബന്ധിച്ച വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്.
പുതിയ അതോറിറ്റിയുടെ ചുമതലകൾ പൂർണമായി വ്യക്തമാക്കിയിട്ടില്ലെങ്കിലും, ഹോർമുസ് കടലിടുക്കിൽ ഇറാന്റെ നിയന്ത്രണം കൂടുതൽ ശക്തമാക്കാനുള്ള നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. കപ്പലുകൾ പാലിക്കേണ്ട പുതിയ നിയമങ്ങളും നിർദ്ദേശങ്ങളും ഔദ്യോഗിക ഇമെയിൽ വഴി കൈമാറിത്തുടങ്ങിയതായും റിപ്പോർട്ടുകളുണ്ട്.
ഇതിന് മുമ്പ് ഇറാന്റെ പാർലമെന്ററി ദേശീയ സുരക്ഷാ കമ്മീഷൻ തലവൻ ഇബ്രാഹിം അസീസി, കടലിടുക്കിലെ ഗതാഗത നിയന്ത്രണത്തിനായി പ്രത്യേക സംവിധാനം തയ്യാറാക്കിയിട്ടുണ്ടെന്നും അത് ഉടൻ പ്രഖ്യാപിക്കുമെന്നും വ്യക്തമാക്കിയിരുന്നു.






