ദുബായ്: അബുദാബിയിലെ അൽ ദഫ്റ മേഖലയിൽ ബറാക്ക ആണവോർജ നിലയത്തിന് സമീപം നടന്ന ഡ്രോൺ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ. രാജ്യത്തിന്റെ സുരക്ഷയ്ക്കും നിർണായക അടിസ്ഥാന സൗകര്യങ്ങൾക്കും നേരെയുള്ള ഇത്തരം ആക്രമണങ്ങൾക്ക് ശക്തമായി പ്രതികരിക്കാനും തിരിച്ചടിക്കാനും അവകാശമുണ്ടെന്ന് വിദേശകാര്യ മന്ത്രി അബ്ദുള്ള ബിൻ സയ്ദ് അൽ നഹ്യാൻ വ്യക്തമാക്കി. അന്താരാഷ്ട്ര ആണവോർജ ഏജൻസി ഡയറക്ടർ ജനറൽ റാഫേൽ ഗ്രോസിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സിവിലിയൻ കേന്ദ്രങ്ങളെയും നിർണായക അടിസ്ഥാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്നത് അന്താരാഷ്ട്ര നിയമങ്ങളുടെ ഗുരുതര ലംഘനമാണെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷ, പരമാധികാരം, പൗരന്മാരുടെ സംരക്ഷണം എന്നിവ ഉറപ്പാക്കാൻ അന്താരാഷ്ട്ര നിയമങ്ങൾ പ്രകാരം ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിനിടെ മൂന്ന് ഡ്രോണുകളെ വ്യോമ പ്രതിരോധ സംവിധാനം കണ്ടെത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതിൽ രണ്ട് ഡ്രോണുകൾ തകർത്തു. മറ്റൊന്ന് ബറാക്ക ആണവോർജ കേന്ദ്രത്തിന് സമീപമുള്ള വൈദ്യുതി ജനറേറ്ററിൽ പതിക്കുകയും ചെറിയ തീപിടിത്തമുണ്ടാകുകയും ചെയ്തു. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും റേഡിയേഷൻ സുരക്ഷിത നിലയിലാണെന്നും അധികൃതർ വ്യക്തമാക്കി.
ബറാക്ക ആണവ നിലയത്തിന് സമീപം നടന്ന ഡ്രോൺ ആക്രമണത്തെ ഒമാനും ശക്തമായി അപലപിച്ചു. യുഎഇയുടെ സുരക്ഷയും പ്രദേശിക അഖണ്ഡതയും സംരക്ഷിക്കുന്നതിനായി സ്വീകരിക്കുന്ന നടപടികൾക്ക് ഒമാൻ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചതായും അറിയിച്ചു.






