മാലെ: മാലിദ്വീപിൽ സ്കൂബ ഡൈവിങ്ങിനിടെ കാണാതായ നാല് ഇറ്റാലിയൻ വിനോദസഞ്ചാരികളുടെ മൃതദേഹങ്ങൾ കടലിനടിയിലെ ആഴമേറിയ ഗുഹയിൽ നിന്ന് കണ്ടെത്തി. വാവു അറ്റോളിലെ 60 മീറ്റർ ആഴത്തിലുള്ള അണ്ടർവാട്ടർ ഗുഹയ്ക്കുള്ളിൽ നിന്നാണ് രക്ഷാപ്രവർത്തകർ മൃതദേഹങ്ങൾ പുറത്തെടുത്തത്. അപകടത്തിൽപ്പെട്ട അഞ്ചംഗ സംഘത്തിലെ ഒരാളുടെ മൃതദേഹം കഴിഞ്ഞ വ്യാഴാഴ്ച തന്നെ കണ്ടെത്തിയിരുന്നു.
മാലിദ്വീപ് ചരിത്രത്തിലെ ഏറ്റവും വലിയ ഡൈവിങ് ദുരന്തങ്ങളിലൊന്നായാണ് സംഭവം വിലയിരുത്തപ്പെടുന്നത്. രക്ഷാപ്രവർത്തനത്തിനിടെ മാലിദ്വീപ് സൈന്യത്തിലെ സ്റ്റാഫ് സർജന്റ് മുഹമ്മദ് മഹ്ദി എന്ന ഡൈവർ ശനിയാഴ്ച മരിച്ചു. ഇറ്റലിയിലെ ജനീവ സർവകലാശാലയിലെ മറൈൻ ബയോളജി പ്രൊഫസർ മോണിക്ക മോണ്ടെഫാൽക്കോൺ, മകൾ ജോർജിയ സോമകാൽ, ഗവേഷകരായ മുരിയൽ ഒഡെനിനോ, ഫെഡറിക്കോ ഗ്വാൾട്ടിയേരി എന്നിവരാണ് മരിച്ച ഗവേഷകർ.
ഡൈവിങ് ഇൻസ്ട്രക്ടറും ബോട്ട് ഓപ്പറേഷൻസ് മാനേജരുമായ ജിയാൻലൂക്ക ബെനഡെറ്റിയാണ് മരിച്ച അഞ്ചാമത്തെ ഇറ്റാലിയൻ പൗരൻ. പവിഴപ്പുറ്റുകളുടെ സാമ്പിളുകൾ ശേഖരിക്കുന്നതിനായുള്ള ശാസ്ത്രീയ ഗവേഷണ യാത്രയുടെ ഭാഗമായാണ് സംഘം വാവു അറ്റോളിൽ എത്തിയത്. നിശ്ചിത സമയത്തിനുള്ളിൽ സംഘം മടങ്ങിയെത്താതിരുന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ദുരന്തവിവരം പുറത്തറിയുന്നത്.
മാലിദ്വീപ് മാരിടൈം അതോറിറ്റിയുടെ പ്രത്യേക അനുമതിയില്ലാതെ 30 മീറ്ററിലധികം ആഴത്തിൽ ഡൈവ് ചെയ്യാൻ പാടില്ലെന്ന നിയമം നിലനിൽക്കെയായിരുന്നു സംഘം 60 മീറ്റർ ആഴത്തിലുള്ള ഗുഹയിലേക്ക് ഇറങ്ങിയത്. ഇത്തരം ആഴക്കടൽ ഗുഹകളിൽ ഡൈവിങ് നടത്താൻ ആവശ്യമായ പ്രത്യേക സാങ്കേതിക ഉപകരണങ്ങൾക്കു പകരം സാധാരണ സ്കൂബ കിറ്റുകളാണ് ഇവർ ഉപയോഗിച്ചിരുന്നതെന്നും റിപ്പോർട്ടുകളുണ്ട്.
ഗുഹയ്ക്കുള്ളിലെ പരിമിതമായ കാഴ്ചയും അടിയന്തരമായി മുകളിലേക്ക് മടങ്ങാനാകാത്ത സാഹചര്യവും അപകടത്തിന് കാരണമായിരിക്കാമെന്നാണ് വിലയിരുത്തൽ. ഗുഹയ്ക്കുള്ളിൽ നിന്ന് മൃതദേഹങ്ങൾ പുറത്തെടുക്കുന്നതിനുള്ള നടപടികൾ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.






