ന്യൂഡൽഹി: രാജ്യത്ത് 100 ശതമാനം എഥനോൾ ഇന്ധന പദ്ധതി നടപ്പാക്കുന്നതിനായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ 5,000 ഇന്ധന വിതരണ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ സർക്കാർ തീരുമാനിച്ചു. ഓട്ടോമൊബൈൽ കമ്പനികളും എണ്ണ വിപണന സ്ഥാപനങ്ങളും ചേർന്നാണ് പദ്ധതിക്കായുള്ള തയ്യാറെടുപ്പുകൾ നടത്തുന്നത്.
പെട്രോളിയം മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ‘ഇ100’ പമ്പുകൾ മൂന്ന് ഘട്ടങ്ങളിലായാണ് രാജ്യത്താകെ സ്ഥാപിക്കുക. രാജ്യത്തെ ഇറക്കുമതി ചെലവ് കുറയ്ക്കുകയും കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. നിലവിൽ പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തിയാണ് ഉപയോഗിക്കുന്നത്.
ഇനി പൂർണമായും എഥനോൾ ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിനാണ് സർക്കാർ നീക്കം. എഥനോൾ ഇന്ധന ഉപയോഗം വർധിപ്പിക്കുന്നത് വിദേശ ഇന്ധന ആശ്രയം കുറയ്ക്കാനും പരിസ്ഥിതി മലിനീകരണം നിയന്ത്രിക്കാനും സഹായിക്കുമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ.






