ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ മൂലം ആഗോള സമ്പദ്‌വ്യവസ്ഥയിൽ അനിശ്ചിതത്വം തുടരുന്നതായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) അറിയിച്ചു. ആർബിഐയുടെ പുതിയ ലേഖനത്തിലാണ് ഈ ആശങ്ക പങ്കുവെച്ചത്.
ക്രൂഡോയിൽ വില ഉയരുന്നതും വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് പണം പിൻവലിക്കുന്നതും രാജ്യത്തിന് വെല്ലുവിളിയാകുന്നുവെന്ന് ലേഖനം ചൂണ്ടിക്കാട്ടുന്നു. ആഗോള സാമ്പത്തിക രംഗം പ്രതിസന്ധിയിലായിരുന്നാലും ഇന്ത്യയിലെ ആഭ്യന്തര സാമ്പത്തിക പ്രവർത്തനങ്ങൾ തൃപ്തികരമാണെന്നാണ് ആർബിഐയുടെ വിലയിരുത്തൽ. രാജ്യത്തെ വ്യാവസായിക മേഖലയിലും സേവന മേഖലയിലും നല്ല വളർച്ചയുണ്ടായി. സാധാരണയെക്കാൾ കൂടുതൽ ലഭിച്ച വേനൽമഴ വേനൽക്കാല കൃഷിക്ക് സഹായകരമായതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, പശ്ചിമേഷ്യൻ സംഘർഷം ആഗോള വ്യാപാരത്തെയും വിതരണ ശൃംഖലയെയും ബാധിക്കുന്നതായി ആർബിഐ മുന്നറിയിപ്പ് നൽകി. ഇതിന്റെ ഫലമായി സാമ്പത്തിക വിപണികളിൽ അസ്ഥിരത തുടരാനിടയുണ്ടെന്നും ലേഖനം വ്യക്തമാക്കുന്നു. കരുത്തുറ്റ സേവന കയറ്റുമതി, മെച്ചപ്പെട്ട വിദേശ നിക്ഷേപം, ഉയർന്ന വിദേശനാണ്യ കരുതൽ ശേഖരം, സർക്കാരിന്റെയും ആർബിഐയുടെയും നയ നടപടികൾ എന്നിവ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് പിന്തുണയാകുമെന്നാണ് പ്രതീക്ഷ.






