ന്യൂഡൽഹി: കോക്ക്രോച്ച് ജനതാ പാർട്ടിയുടെ വെബ്‌സൈറ്റ് വീണ്ടും സജീവമായതായി സ്ഥാപകൻ അഭിജീത് ദീപ്‌കെ അറിയിച്ചു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനെ സ്ഥാനഭ്രഷ്ടനാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഓൺലൈൻ നിവേദനത്തിന് ഇതിനകം അഞ്ച് ലക്ഷം പേർ ഒപ്പിട്ടതായും അദ്ദേഹം പറഞ്ഞു.
പത്ത് ലക്ഷം ഒപ്പുകൾ നേടുകയാണ് ലക്ഷ്യമെന്നും, വെബ്‌സൈറ്റിലെ ഒപ്പുവെക്കൽ ലിങ്ക് ഇപ്പോഴും പ്രവർത്തിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. “പാറ്റകൾ എല്ലാം അതിജീവിക്കും” എന്ന അടിക്കുറിപ്പോടെ അഭിജീത് ഇൻസ്റ്റാഗ്രാമിൽ പ്രതികരിച്ചു. പരീക്ഷാ സംവിധാനത്തെ പരിഹസിക്കുന്ന തരത്തിലുള്ള സമീപനം വിദ്യാഭ്യാസ മന്ത്രി സ്വീകരിക്കുന്നുവെന്ന വിമർശനവും അദ്ദേഹം ആവർത്തിച്ചു.
അതേസമയം, കോക്ക്രോച്ച് ജനതാ പാർട്ടിയുടെ എക്‌സ് അക്കൗണ്ട് ബ്ലോക്ക് ചെയ്ത സംഭവത്തിൽ അഭിജീത് ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. കേസ് ഇന്ന് പരിഗണിക്കുമെന്നാണ് വിവരം.
ഇതിനിടെ, വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട ഹർജി അടിയന്തരമായി കേൾക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. വിഷയം അതീവ ഗൗരവത്തോടെ കാണേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചതായി റിപ്പോർട്ടുണ്ട്.






