ന്യൂഡൽഹി: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ എബോള വൈറസ് വ്യാപനം തുടരുന്നതായി ലോകാരോഗ്യസംഘടന (WHO). ഇതുവരെ 223 പേർ മരിച്ചതായും 906 പേർക്ക് രോഗബാധ സംശയിക്കുന്നതായും WHO അറിയിച്ചു.
കോംഗോയിൽ 125 എബോള കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. ഇട്ടൂരി, നോർത്ത് കിവു, സൗത്ത് കിവു മേഖലകളിലാണ് കൂടുതൽ കേസുകളും മരണങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഉഗാണ്ടയിലും ചില കേസുകൾ കണ്ടെത്തിയതായും WHO വ്യക്തമാക്കി.
ബൂൻഡിബുഗ്യോ വകഭേദമാണ് നിലവിലെ വ്യാപനത്തിന് കാരണമെന്നാണ് റിപ്പോർട്ട്. രോഗബാധിതരിൽ മരണനിരക്ക് 30% മുതൽ 50% വരെ ഉയരാമെന്നും, പത്ത് പേരിൽ അഞ്ചുപേർ വരെ മരിക്കാൻ സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി.
രോഗം നേരത്തെ കണ്ടെത്തി ചികിത്സ നൽകുന്നത് മരണനിരക്ക് കുറയ്ക്കാൻ സഹായിക്കുമെന്ന് WHO വ്യക്തമാക്കി. ഇതിനിടെ ആഫ്രിക്കൻ രാജ്യങ്ങളിലെ സാഹചര്യം കണക്കിലെടുത്ത് ഇന്ത്യയും ജാഗ്രത ശക്തമാക്കി. കേരളത്തിൽ ആശുപത്രികളിലും ആരോഗ്യ സംവിധാനങ്ങളിലും മുന്നൊരുക്കങ്ങൾ നടത്താൻ കേന്ദ്ര സർക്കാർ നിർദേശം നൽകി.
തിരുവനന്തപുരം, കൊച്ചി, പരിയാരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കിയിട്ടുണ്ട്. സംസ്ഥാന, ജില്ലാ തലങ്ങളിൽ ദ്രുതകർമസേന (RRT) രൂപീകരിക്കാനും നിർദേശമുണ്ട്. എബോളയ്ക്ക് നിലവിൽ പ്രത്യേക വാക്സിനോ ചികിത്സയോ ലഭ്യമല്ല. അതിനാൽ മുൻകരുതലുകൾ ശക്തമാക്കണമെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി.






