തിരുവനന്തപുരം: അടുത്ത അഞ്ച് വർഷത്തേക്കുള്ള തന്റെ പ്രധാന പ്രവർത്തന അജണ്ടകൾ പ്രഖ്യാപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷനും നേമം എംഎൽഎയുമായ രാജീവ് ചന്ദ്രശേഖർ. കേരളത്തെ കൂടുതൽ വ്യവസായ സൗഹൃദ സംസ്ഥാനമാക്കി മാറ്റുന്നതുൾപ്പെടെ അഞ്ച് പ്രധാന ലക്ഷ്യങ്ങളാണ് അദ്ദേഹം മുന്നോട്ടുവെച്ചത്.
യുവാക്കൾക്ക് പുതിയ അവസരങ്ങൾ സൃഷ്ടിക്കുകയും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും വലിയ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ആത്മവിശ്വാസം നൽകുകയും ചെയ്യുന്ന കേരളമാണ് തന്റെ കാഴ്ചപ്പാടെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
അടുത്ത അഞ്ച് വർഷത്തേക്കുള്ള പ്രധാന അജണ്ടകൾ ഇവയാണ്:
- കേരളത്തെ ഇന്ത്യയിലെ ഏറ്റവും വ്യവസായ സൗഹൃദ സംസ്ഥാനമാക്കുക.
- സംസ്ഥാനത്തെ 14 ജില്ലകളിലും ടെക് ഹബ്ബുകൾ സ്ഥാപിക്കുക.
- ആഗോള നിലവാരത്തിലുള്ള സ്കിൽ വികസന പദ്ധതികൾ നടപ്പാക്കുക.
- ലോകോത്തര അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുക.
- സുതാര്യവും നിക്ഷേപ സൗഹൃദവുമായ ഭരണസംവിധാനം ശക്തിപ്പെടുത്തുക.
അതേസമയം, നേമത്ത് 24 മണിക്കൂറും പ്രവർത്തിക്കുന്ന എംഎൽഎ ഓഫീസ് ജൂൺ ആദ്യവാരം പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഓഫീസിൽ ആംബുലൻസ് സേവനവും ലഭ്യമാക്കും.
വികസന കാര്യങ്ങളിൽ സംസ്ഥാന സർക്കാർ ബിജെപി പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങളോട് വിവേചനം കാണിച്ചാൽ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നേമത്തെ ജനങ്ങളുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരാനാണ് തനിക്ക് എംഎൽഎയായി അവസരം നൽകിയതെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമം മണ്ഡലത്തിൽ നിന്ന് മത്സരിച്ച രാജീവ് ചന്ദ്രശേഖർ, മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി ശിവന്കുട്ടിയെ 4,978 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ പരാജയപ്പെടുത്തിയാണ് വിജയിച്ചത്.






