തിരുവനന്തപുരം: നെടുമങ്ങാട്ടെ ഒന്നര വയസുകാരനെ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ സംഭവം ഹൃദയഭേദകമാണെന്ന് മന്ത്രി ബിന്ദു കൃഷ്ണ പ്രതികരിച്ചു. മനസാക്ഷിയുള്ള എല്ലാവരെയും നടുക്കുന്ന സംഭവമാണിതെന്നും, ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
കേസിൽ സമഗ്രവും പഴുതടച്ചതുമായ അന്വേഷണം നടത്താൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും, കുട്ടികൾക്കെതിരായ കുറ്റകൃത്യങ്ങൾ സമൂഹത്തിനെതിരായ കുറ്റകൃത്യങ്ങളാണെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, കേസിലെ പ്രതിയായ അഷ്‌കർ കുഞ്ഞിനെ മർദിച്ചതായി സമ്മതിച്ചിട്ടുണ്ട്. കുഞ്ഞിന്റെ അമ്മ അഖിലയ്ക്ക് മർദനത്തെക്കുറിച്ച് അറിവുണ്ടായിരുന്നുവെന്നാണ് അന്വേഷണത്തിൽ പുറത്തുവന്ന വിവരം. അഖിലയുടെ അമ്മ റീന, കുഞ്ഞിന്റെ കൈകൾ ഒടിഞ്ഞ നിലയിലുള്ള ചിത്രങ്ങൾ നേരത്തെ കണ്ടിരുന്നുവെന്നും, സംഭവത്തിൽ മകളുടെ പങ്കിനെക്കുറിച്ച് കടുത്ത പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ചോറ് കഴിക്കുന്നതിനിടെ കുഞ്ഞ് കരഞ്ഞതിനെ തുടർന്ന് തലയിൽ ശക്തമായി അടിച്ചതായി അഷ്‌കർ പൊലീസിനോട് മൊഴി നൽകിയിട്ടുണ്ട്. തുടർന്ന് കുഞ്ഞിന് ബോധം നഷ്ടപ്പെടുകയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുഞ്ഞിന്റെ തലയ്ക്ക് പിന്നിൽ ഗുരുതരമായ ക്ഷതമേറ്റതായി കണ്ടെത്തി. ദീർഘനാളായി കുഞ്ഞ് മർദനത്തിന് ഇരയായിരുന്നുവെന്ന സംശയവും പൊലീസ് പരിശോധിക്കുന്നു. കുഞ്ഞിന്റെ കൈകൾ ഒടിഞ്ഞ സംഭവത്തിലും അന്വേഷണം തുടരുകയാണ്.
കേസിൽ അമ്മ അഖിലയുടെ പങ്ക് ഉൾപ്പെടെ എല്ലാ സാഹചര്യങ്ങളും വിശദമായി അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.






