തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിനിടെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
അതേസമയം, സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇടിമിന്നൽ അപകടകാരിയായതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
പ്രധാന ജാഗ്രതാ നിർദേശങ്ങൾ
ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടാൽ ഉടൻ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക് മാറുക.
ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമ്പോൾ ജനലുകളും വാതിലുകളും അടച്ചിടുക.
വൈദ്യുതോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് അവയിൽ നിന്ന് അകലം പാലിക്കുക.
ഇടിമിന്നൽ സമയത്ത് വൃക്ഷച്ചുവട്ടിൽ നിൽക്കുകയോ തുറസായ സ്ഥലങ്ങളിൽ തുടരുകയോ ചെയ്യരുത്.
സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലെ യാത്ര പരമാവധി ഒഴിവാക്കി സുരക്ഷിതമായ സ്ഥലത്ത് അഭയം തേടുക.
ജലാശയങ്ങളിൽ ഇറങ്ങുന്നതും മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവർത്തനങ്ങളും ഇടിമിന്നൽ അവസാനിക്കും വരെ നിർത്തിവയ്ക്കുക.
മഴക്കാറ് കാണുമ്പോൾ ടെറസിലേക്കോ തുറസായ സ്ഥലങ്ങളിലേക്കോ പോകുന്നത് ഒഴിവാക്കുക.
വളർത്തുമൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടിയിടരുത്.
വീടുകളിലും മറ്റ് കെട്ടിടങ്ങളിലും മിന്നൽ രക്ഷാ ചാലകവും സർജ് പ്രൊട്ടക്ടറും സ്ഥാപിക്കുന്നത് സുരക്ഷ വർധിപ്പിക്കുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.


