കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിക്കുന്ന പേരുകൾ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് നടി മാലാ പാർവതി. താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് എന്ന നിലയിൽ ഇക്കാര്യം വ്യക്തമാക്കേണ്ട ഉത്തരവാദിത്തം ശ്വേത മേനോന് ഉണ്ടെന്ന് മാലാ പാർവതി പറഞ്ഞു. സാമൂഹ്യമാധ്യമത്തിലൂടെയാണ് മാലാ പാർവതി പ്രതികരിച്ചത്. പേരുകൾ വ്യക്തമാക്കാത്തത് അനാവശ്യ സംശയങ്ങൾക്കും തെറ്റിദ്ധാരണകൾക്കും ഇടയാക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പരാമർശിച്ചിരിക്കുന്ന ‘പവർ ഗ്രൂപ്പിനെതിരെയാണ്’ തന്റെ പോരാട്ടമെന്നും, കുറ്റാരോപിതർ ‘അമ്മ’യുടെ നേതൃത്വത്തിലേക്ക് വരില്ലെന്നും ശ്വേത മേനോൻ നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മാലാ പാർവതിയുടെ പ്രതികരണം.
സിദ്ദിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവർക്കെതിരായ ആരോപണങ്ങൾ ഹേമ കമ്മിറ്റി റിപ്പോർട്ടിലുള്ളതല്ലെന്നും, അവർ സംഘടനയുടെ നേതൃത്വത്തിലേക്ക് വരില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ടെന്നും മാലാ പാർവതി പറഞ്ഞു. അങ്ങനെയെങ്കിൽ ശ്വേത മേനോൻ പറയുന്നവർ ആരാണെന്ന് അവർ ചോദിച്ചു.
സംഘടനയിലെ ചിലരെ ഉപയോഗിച്ച് തന്നെ വ്യക്തിപരമായി അപമാനിക്കാൻ ശ്രമിക്കുന്നുവെന്നും, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണം നേരിടുന്നവർക്കെതിരെയാണ് തന്റെ നിലപാടെന്നും ശ്വേത മേനോൻ നേരത്തെ വ്യക്തമാക്കിയിരുന്നു.












