കൊച്ചി: കൊച്ചിയിൽ കാർ യാത്രക്കാരായ കുടുംബത്തെ വഴിയിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത കേസിലെ പ്രതി മുഹമ്മദ് അൻസാർ സ്ഥിരം ക്രിമിനലെന്ന് പൊലീസ്. മറ്റൊരു കാർ യാത്രക്കാരനെയും സമാനരീതിയിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. അൻസാറിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ പൊലീസിനെയും ആക്രമിച്ചതായാണ് വിവരം.
കണ്ണൂർ സ്വദേശിയായ മുഹമ്മദ് അൻസാർ സ്വകാര്യ ബസിലെ ക്ലീനറാണ്. മോഷണം, അടിപിടി എന്നിവയുൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറയുന്നു. ഓഗസ്റ്റ് 9ന് കലൂരിൽ കാർ യാത്രക്കാരനെയും കുടുംബത്തെയും തടഞ്ഞുനിർത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്ത സംഭവത്തിലാണ് ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് നോർത്ത് പൊലീസ് ഇന്നലെ അൻസാറിനെ അറസ്റ്റ് ചെയ്തത്.
അൻസാറിനെ ബസിൽ കയറി പിടികൂടാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പൊലീസിനെ ആക്രമിച്ചത്. ഇതിനുപിന്നാലെയാണ് സമാനമായ രീതിയിൽ മറ്റൊരു കാർ യാത്രക്കാരനെയും വഴിയിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്.
ഓഗസ്റ്റ് 22ന് എറണാകുളം പാടിവട്ടത്താണ് രണ്ടാമത്തെ സംഭവം നടന്നത്. സംഭവത്തിൽ അന്നുതന്നെ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും അൻസാറിനെതിരെ കാര്യമായ നടപടിയുണ്ടായില്ലെന്നാണ് കാർ യാത്രക്കാരനായ റെജിൻസ് ആരോപിക്കുന്നത്. ബസിന് ചെറിയ തുക പിഴ ചുമത്തുക മാത്രമാണ് പൊലീസ് ചെയ്തതെന്നും റെജിൻസ് പറഞ്ഞു.
സംഭവത്തിൽ പൊലീസ് കമ്മീഷണർക്കും മുഖ്യമന്ത്രിക്കും ഉൾപ്പെടെ പരാതി നൽകിയിരുന്നുവെന്നും റെജിൻസ് വ്യക്തമാക്കി. അതേസമയം, കൊച്ചി നഗരത്തിൽ സ്വകാര്യ ബസ് ജീവനക്കാർ യാത്രക്കാരെയും നാട്ടുകാരെയും മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കുമ്പോഴും പൊലീസ് അയഞ്ഞ സമീപനം സ്വീകരിക്കുന്നുവെന്ന ആക്ഷേപം ശക്തമാകുകയാണ്.




