തിരുവനന്തപുരം: കിളിമാനൂരിൽ വിവാഹാലോചന നിരസിച്ചതിന്റെ വൈരാഗ്യത്തിൽ പെൺകുട്ടിയുടെ അച്ഛനെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി മർദിച്ച കേസിലെ മുഖ്യപ്രതി സുധീഷിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ മറ്റ് പ്രതികളായ ആരോമൽ, ലാൽ കൃഷ്ണ, അരുൺ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
അനിൽകുമാറിന്റെ മകളെ വിവാഹം കഴിക്കാൻ സുധീഷ് ആഗ്രഹിച്ചിരുന്നെങ്കിലും യുവതിയും കുടുംബവും വിവാഹാലോചന നിരസിച്ചതാണ് ആക്രമണത്തിന് കാരണമായതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തുടർന്ന് അനിൽകുമാറിനെയും മകൻ അച്ചുവിനെയും ആസൂത്രിതമായി ആളൊഴിഞ്ഞ വീട്ടിലേക്ക് വിളിച്ചുവരുത്തി ബന്ദികളാക്കി ക്രൂരമായി മർദിക്കുകയായിരുന്നു.
വീട്ടിലെ ഒരു മുറി ശബ്ദം പുറത്തുപോകാത്തവിധം സജ്ജമാക്കിയ ശേഷമാണ് ആക്രമണം നടത്തിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി. അനിൽകുമാറിനെ ജോലിയുടെ പേരിൽ വിളിച്ചുവരുത്തിയ ശേഷം കൈകാലുകൾ കെട്ടി മർദിക്കുകയും പിന്നീട് അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ ഉപയോഗിച്ച് മകൻ അച്ചുവിനെയും സ്ഥലത്തേക്ക് വിളിച്ചുവരുത്തി ഇരുവരെയും ബന്ധിയാക്കി മർദിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു.
അനിൽകുമാറിന്റെ ഭാര്യ പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഒരു രാത്രിയും പകലും നീണ്ട ബന്ദിയാക്കലിന് ശേഷം ഇരുവരെയും പൊലീസ് രക്ഷപ്പെടുത്തിയത്.
സംഭവത്തെക്കുറിച്ച് ചോദ്യം ചെയ്തപ്പോൾ, യുവതിയോടുള്ള തന്റെ സ്നേഹം കുടുംബത്തെ അറിയിക്കാനാണ് ഇത്തരമൊരു നടപടിയിലേക്ക് കടന്നതെന്നായിരുന്നു മുഖ്യപ്രതിയുടെ മൊഴിയെന്ന് പൊലീസ് അറിയിച്ചു. ഇരകളെ ഭീഷണിപ്പെടുത്തി വിവാഹത്തിന് സമ്മതിപ്പിക്കാനായിരുന്നു പ്രതികളുടെ ലക്ഷ്യമെന്നും അന്വേഷണസംഘം വ്യക്തമാക്കി. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.













