ലണ്ടൻ: ബ്രിട്ടനിൽ സൗദി അറേബ്യൻ വിദ്യാർത്ഥി മുഹമ്മദ് അൽ ഖാസിം കൊല്ലപ്പെട്ട കേസിൽ പ്രതിയായ 22 വയസ്സുകാരൻ ചാൾസ് കോറിഗന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കേംബ്രിഡ്ജ് ക്രൗൺ കോടതി വ്യാഴാഴ്ചയാണ് വിധി പ്രഖ്യാപിച്ചത്. കുറഞ്ഞത് 22 വർഷം ജയിൽശിക്ഷ അനുഭവിച്ച ശേഷമേ പരോൾ പരിഗണിക്കാനാകൂവെന്ന് കോടതി വ്യക്തമാക്കി.
കഴിഞ്ഞ മാർച്ചിൽ നടന്ന വിചാരണയിൽ പ്രതി കുറ്റക്കാരനാണെന്ന് ജൂറി കണ്ടെത്തിയിരുന്നു. ആസൂത്രിത കൊലപാതകവുമായി ബന്ധപ്പെട്ട പ്രോസിക്യൂഷൻ തെളിവുകൾ രണ്ടാഴ്ച നീണ്ട ആലോചനയ്ക്കൊടുവിലാണ് ജൂറി അംഗീകരിച്ചത്. സ്വയം പ്രതിരോധത്തിനായി ചെയ്തതാണെന്ന പ്രതിയുടെ വാദം കോടതി തള്ളിക്കളഞ്ഞു.
വിചാരണയ്ക്കിടെ സമർപ്പിച്ച സിസിടിവി ദൃശ്യങ്ങൾ കേസിൽ നിർണായകമായി. മുഹമ്മദ് അൽ ഖാസിമിനെ പ്രതി കുത്തുന്നതും തുടർന്ന് സ്ഥലത്തുനിന്ന് രക്ഷപ്പെടുന്നതും ദൃശ്യങ്ങളിൽ വ്യക്തമായിരുന്നു.
10 ആഴ്ച നീളുന്ന പഠന പരിപാടിക്കായി കേംബ്രിഡ്ജിലെത്തിയതായിരുന്നു സൗദി വിദ്യാർത്ഥി. കൊലപാതകത്തിന് ശേഷം പ്രതിയെ സഹായിച്ചെന്ന സംശയത്തിൽ മറ്റ് രണ്ട് പേരെയും പിന്നീട് അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുണ്ട്.






