ബിദാർ: മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന സ്ത്രീകളുടെ മൃതദേഹങ്ങളുടെ ചിത്രങ്ങളും വീഡിയോകളും അനധികൃതമായി പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ. കർണാടകയിലെ ബിദാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആശുപത്രിയിലെ മോർച്ചറി അറ്റൻഡന്റായ മുനീർ അഹമ്മദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ചയാണ് സംഭവം പുറത്തറിഞ്ഞത്. മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന സ്ത്രീകളുടെ മൃതദേഹങ്ങളുടെ ദൃശ്യങ്ങൾ ഇയാൾ മൊബൈൽ ഫോണിൽ പകർത്തിയതായാണ് കണ്ടെത്തിയത്. പിന്നീട് ഈ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമുയർന്നു.
മരിച്ചവരുടെ സ്വകാര്യതയെയും അന്തസ്സിനെയും ലംഘിക്കുന്ന സംഭവമാണിതെന്ന് വിമർശനം ഉയർന്നു. തുടർന്ന് ആശുപത്രി അധികൃതർ ആഭ്യന്തര അന്വേഷണം ആരംഭിക്കുകയും പൊലീസിൽ പരാതി നൽകുകയും ചെയ്തു.
നീണ്ടകാലമായി ആശുപത്രിയിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തുവരികയായിരുന്നു പ്രതി. ദൃശ്യങ്ങൾ പ്രതി തന്നെയാണോ സാമൂഹിക മാധ്യമങ്ങളിൽ അപ്ലോഡ് ചെയ്തത്, അതോ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ചുവരികയാണ്. ഇതിനായി വ്യാജ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഉപയോഗവും പരിശോധിക്കുന്നുണ്ട്.
മൃതദേഹങ്ങളോട് കാണിച്ച അനാദരവ് മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് മാനസിക വേദനയുണ്ടാക്കിയതായും ആശുപത്രിയുടെ പ്രതിച്ഛായയ്ക്ക് തിരിച്ചടിയായതായും ആശുപത്രി മാനേജ്മെന്റ് ആരോപിച്ചു.
സംഭവത്തിൽ കർണാടക സംസ്ഥാന വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ആരോഗ്യവകുപ്പിനോട് റിപ്പോർട്ട് സമർപ്പിക്കാൻ കമ്മീഷൻ നിർദേശിക്കുകയും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.






