തൃശൂർ: കരുവന്നൂർ കേസിൽ പ്രതികൾ വിചാരണക്ക് ഹാജരാകണമെന്ന് പിഎംഎൽഎ കോടതി നിർദേശത്തിനെതിരെ എ.സി. മൊയ്തീൻ പ്രതികരിച്ചു. നിയമപരമായ നടപടി സ്വീകരിക്കുന്നതാണെന്നും പിഎംഎൽഎ കോടതി പ്രോസിക്യൂഷന്റെ വാദം അംഗീകരിച്ചതായും അദ്ദേഹം പറഞ്ഞു.
കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും വിമർശിച്ചു. ബിജെപിയും കോൺഗ്രസ്സും രാഷ്ട്രീയ ആവശ്യത്തിനായി കേസിനെ ഉപയോഗിക്കുന്നുവെന്നും, സംഘടനയെ പ്രതിയാക്കുന്നതിന് ന്യായമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇന്ത്യയിൽ നടക്കുന്ന ഇ ഡി അന്വേഷണങ്ങളിൽ ബിജെപിക്ക് പങ്കുണ്ട്. ഈ കേസിൽ സുരേഷ് ഗോപി മുഖ്യ പങ്കുവഹിക്കുന്നു,” എന്നുമായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
സിപിഐഎം തൃശൂർ ജില്ലാ സെക്രട്ടറി കെ. വി. അബ്ദുൾ ഖാദർ കേസിന് രാഷ്ട്രീയ സ്വാധീനം പ്രവർത്തിക്കുന്നുവെന്ന വിമർശനവുമായി മുന്നോട്ട് വന്നു. “കേന്ദ്ര അന്വേഷണ ഏജൻസിയുടെ ഈ കേസിനെ രാഷ്ട്രീയ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് ജനാധിപത്യ വ്യവസ്ഥയുടെ ലംഘനമാണ്. നിയമപരമായി മുന്നോട്ടുപോവുകയും, എത്ര പരമോന്നത കോടതിയിലേക്കും പോകേണ്ടി വന്നാലും പ്രതിരോധം നടത്തും, മുട്ടുമടക്കില്ല,” എന്ന് അദ്ദേഹം പറഞ്ഞു.






