തിരുവനന്തപുരം: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായിരുന്ന ബാലചന്ദ്രകുമാറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബവും കുടുംബസുഹൃത്തും രംഗത്ത്. കുടുംബ സുഹൃത്തായ അനന്തു സുരേഷ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഡിജിപി അന്വേഷണത്തിന് നിർദേശം നൽകി. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർക്കാണ് അന്വേഷണ ചുമതല നൽകിയിരിക്കുന്നത്.
ബാലചന്ദ്രകുമാറിന്റെ മരണത്തിലും രോഗബാധയിലും സംശയമുണ്ടെന്ന് ഭാര്യ ഷീബ പ്രതികരിച്ചു. വൃക്കയിലെ കല്ല് നീക്കം ചെയ്തതിന് ശേഷമാണ് അദ്ദേഹത്തിന്റെ ആരോഗ്യനില മോശമായതെന്നും ചികിത്സയുമായി ബന്ധപ്പെട്ട മെഡിക്കൽ രേഖകൾ കുടുംബത്തിന്റെ കൈവശമുണ്ടെന്നും അവർ പറഞ്ഞു.
മുഖ്യമന്ത്രിക്കുൾപ്പെടെ നൽകിയ പരാതിയിൽ, ബാലചന്ദ്രകുമാറിനെ മനഃപൂർവം അപകടത്തിലാക്കാൻ ചില ഡോക്ടർമാർ ഇടപെട്ടിരിക്കാമെന്ന സംശയം അനന്തു സുരേഷ് ഉന്നയിച്ചിട്ടുണ്ട്. കാലിൽ ഉണ്ടായ നീരായിരുന്നു ആദ്യ രോഗലക്ഷണമെന്നും, തുടർന്ന് നടത്തിയ പരിശോധനയിൽ വൃക്കയിൽ കല്ല് കണ്ടെത്തിയതിനെ തുടർന്ന് തിരുവനന്തപുരം എസ്‌ഐടി ആശുപത്രിയിൽ ചികിത്സ തേടിയതായും പരാതിയിൽ പറയുന്നു. ചികിത്സയുമായി ബന്ധപ്പെട്ട് ചില ഡോക്ടർമാർക്കെതിരെയും ആരോപണങ്ങൾ ഉയർത്തിയിട്ടുണ്ട്.
2024 ഡിസംബർ 13-നാണ് ബാലചന്ദ്രകുമാർ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. ചികിത്സ നൽകിയ ആശുപത്രിയുമായി ബന്ധപ്പെട്ടും പരാതിയിൽ പരാമർശമുണ്ട്.
നടിയെ ആക്രമിച്ച കേസിൽ നിർണായക വെളിപ്പെടുത്തലുകൾ നടത്തിയ വ്യക്തിയായിരുന്നു ബാലചന്ദ്രകുമാർ. കേസിലെ പ്രധാന പ്രതിക്കെതിരായ നിരവധി ഓഡിയോ സംഭാഷണങ്ങളും മറ്റ് തെളിവുകളും അദ്ദേഹം പുറത്തുവിട്ടിരുന്നു. കൂടാതെ, കേസിലെ അന്വേഷണ ഉദ്യോഗസ്ഥർക്കെതിരെ ഗൂഢാലോചന നടന്നുവെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചിരുന്നു.
ആരോഗ്യപ്രശ്നങ്ങൾ നേരിട്ടിരുന്ന സാഹചര്യത്തിലും കേസിന്റെ വിചാരണ നടപടികളിൽ ബാലചന്ദ്രകുമാർ പങ്കെടുത്തിരുന്നു. മരണവുമായി ബന്ധപ്പെട്ട് ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ അന്വേഷണം ആരംഭിക്കാനിരിക്കുകയാണ്






