കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പുതുതായി അധികാരമേറ്റ മന്ത്രിമാർക്കുള്ള വകുപ്പുകൾ മുഖ്യമന്ത്രി സുവേന്ദു അധികാരി പ്രഖ്യാപിച്ചു. മുതിർന്ന നേതാവും മുൻ രാജ്യസഭാംഗവുമായ സ്വപൻദാസ് ഗുപ്തയ്ക്ക് ധനകാര്യ വകുപ്പിന്റെ ചുമതല നൽകി. തപസ് റോയ് വ്യവസായ വകുപ്പും ശരദ്വാത് മുഖർജി ആരോഗ്യ വകുപ്പും ദുദ് കുമാർ മൊണ്ഡൽ കൃഷി വകുപ്പും കൈകാര്യം ചെയ്യും.
മാധ്യമപ്രവർത്തകൻ കൂടിയായ ജഗന്നാഥ് ചത്തോപാധ്യായയ്ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല ലഭിച്ചു. സ്കൂൾ വിദ്യാഭ്യാസ വകുപ്പ് ദീപക് ബർമനും ടൂറിസം, പാർലമെന്ററി കാര്യ വകുപ്പുകൾ ശങ്കർ ഘോഷിനും നൽകി. അർജുൻ സിങ് തൊഴിൽ, ഗതാഗത വകുപ്പുകൾ കൈകാര്യം ചെയ്യും.
സഹമന്ത്രിമാരിൽ ഇന്ദ്രനിൽ ഖാൻ കായികം, യുവജന, വാണിജ്യം എന്നീ വകുപ്പുകളുടെ ചുമതല വഹിക്കും. മാലതി റവ റോയ് വനിതാ-ശിശു വികസന വകുപ്പിന്റെ ചുമതല ഏറ്റെടുക്കും.
ജൂൺ ഒന്നിന് 35 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തതോടെ സുവേന്ദു അധികാരി മന്ത്രിസഭയിലെ അംഗസംഖ്യ 41 ആയി. മന്ത്രിസഭയിൽ മുഖ്യമന്ത്രി ഉൾപ്പെടെ 19 കാബിനറ്റ് മന്ത്രിമാരും മൂന്ന് സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രിമാരും 19 സഹമന്ത്രിമാരുമാണുള്ളത്.
ആഭ്യന്തരം, ഭൂപരിഷ്കരണം, ദുരിതാശ്വാസം, ഊർജം തുടങ്ങിയ സുപ്രധാന വകുപ്പുകൾ മുഖ്യമന്ത്രി സുവേന്ദു അധികാരി നേരിട്ട് കൈകാര്യം ചെയ്യും. പഞ്ചായത്ത്, ഗ്രാമവികസനം, കൃഷി വിപണനം എന്നീ വകുപ്പുകൾ മുതിർന്ന ബിജെപി നേതാവ് ദിലിപ് ഘോഷിനാണ് നൽകിയിരിക്കുന്നത്.
പശ്ചിമ ബംഗാളിൽ 15 വർഷത്തെ തൃണമൂൽ കോൺഗ്രസ് ഭരണത്തിന് വിരാമമിട്ടാണ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ അധികാരത്തിലെത്തിയത്. മന്ത്രിസഭാ പുനഃസംഘടനയോടെ ഭരണനടപടികൾക്ക് കൂടുതൽ വേഗം ലഭിക്കുമെന്നാണ് വിലയിരുത്തൽ.






