ഫിലാഡൽഫിയ: ഗ്രൂപ്പ് സിയിൽ തങ്ങളുടെ രണ്ടാം മത്സരത്തിനായി ബ്രസീൽ നാളെ ഇറങ്ങുന്നു. ഹെയ്തിയാണ് എതിരാളികൾ. രാവിലെ 6:30നാണ് മത്സരം. ആദ്യ മത്സരത്തിൽ മൊറോക്കോയോട് സമനില വഴങ്ങിയ ബ്രസീലിന് ഈ മത്സരം നിർണായകമാണ്. നോക്കൗട്ട് യോഗ്യത ഉറപ്പാക്കണമെങ്കിൽ ജയം അനിവാര്യമായ സാഹചര്യമാണിത്. അതേസമയം, ആദ്യ മത്സരത്തിൽ സ്കോട്ട്ലൻഡിനോട് തോൽവി ഏറ്റുവാങ്ങിയ ഹെയ്തിക്കും മത്സരം അതീവ പ്രധാനമാണ്.
കോംഗോയും കേപ് വെർഡെയും പുറത്തെടുത്ത പ്രതിരോധ മികവ് പോലെ ഹെയ്തിയും ബ്രസീലിനെതിരെ ശക്തമായ പ്രതിരോധം പരീക്ഷിക്കുമോ എന്നാണ് ആരാധകരും ഫുട്ബോൾ നിരീക്ഷകരും ഉറ്റുനോക്കുന്നത്.
ഇതിനിടെ, ഇന്നത്തെ മത്സരത്തിൽ ആദ്യ ഇലവനിൽ മാറ്റങ്ങൾ പരീക്ഷിക്കാൻ കോച്ച് കാർലോ ആൻസലോട്ടി തയ്യാറാകുമെന്നാണ് റിപ്പോർട്ടുകൾ. പരിക്കിൽ നിന്ന് മുക്തനായെങ്കിലും പൂർണ ഫിറ്റ്നസ് വീണ്ടെടുക്കാത്ത നെയ്മർ ഹെയ്തിക്കെതിരെയും കളിക്കില്ലെന്ന് ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ അറിയിച്ചു. ഇഗോർ തിയാഗോയ്ക്ക് പകരക്കാരനെ കണ്ടെത്തുക എന്നതാണ് ആൻസലോട്ടിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി.
മുൻ മത്സരത്തിൽ ഗോൾ നേടി ഫോമിലേക്ക് എത്തിയ വിനീഷ്യസ് ജൂനിയർ ഈ മത്സരത്തിലും നിർണായക താരമാകും എന്നാണ് പ്രതീക്ഷ. മുൻ റയൽ മാഡ്രിഡ് യുവതാരം എൻഡ്രിക്കിനെ മുന്നേറ്റനിരയിൽ പരീക്ഷിക്കാനും സാധ്യതയുണ്ട്. മത്തിയാസ് കുന്യയ്ക്ക് കൂടുതൽ കളിസമയം ലഭിക്കാനും സാധ്യത കാണുന്നു.
കഴിഞ്ഞ മത്സരത്തിൽ പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാത്ത റാഫീഞ്ഞയും മധ്യനിരയിൽ കാസെമിറോയും ലൂക്കാസ് പക്വേറ്റയും മികച്ച പ്രകടനം കാഴ്ചവയ്ക്കേണ്ടത് ബ്രസീലിന് നിർണായകമാണ്. പ്രതിരോധത്തിലെ പിഴവുകൾ ഒഴിവാക്കി വിംഗുകളും ഫുൾബാക്കുകളും കൂടുതൽ ആക്രമണാത്മകമായാൽ മാത്രമേ ബ്രസീലിന് മത്സരത്തിൽ മേൽക്കൈ നേടാനാകൂ. സാധാരണയായി ചെറിയ ടീമുകളോട് തോൽവി വഴങ്ങാത്ത ബ്രസീൽ, ആൻസലോട്ടിയുടെ തന്ത്രങ്ങളിലൂടെ ജയത്തിലേക്ക് മടങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.






