മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ ഗൗതം ഗംഭീറിനെതിരേ ഗുരുതര ആരോപണങ്ങളുമായി മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്ത് രംഗത്ത്. ഗംഭീര്‍ തനിക്കെതിരെ അശ്ലീല പദപ്രയോഗങ്ങള്‍ നടത്തിയെന്നാണ് ശ്രീശാന്തിന്റെ ആരോപിക്കുന്നത്. ‘ഒത്തുകളിക്കാരന്‍ എന്നും ‘രാജ്യദ്രോഹി’ എന്നും വിളിച്ച് അധിക്ഷേപിച്ചുവെന്നും ശ്രീശാന്ത് തുറന്നടിച്ചു.
2023 ഡിസംബറില്‍ നടന്ന ലെജന്‍ഡ്‌സ് ലീഗ് ക്രിക്കറ്റ് മത്സരത്തിനിടെ ഇരുവരും തമ്മില്‍ മൈതാനത്ത് വെച്ച് കോർത്തിരുന്നു. അന്ന് ഗംഭീര്‍ തന്നോട് മോശമായി പെരുമാറിയെന്നാണ് ശ്രീശാന്ത് പറയുന്നത്. ഗംഭീറിന് നേരെ താന്‍ ഒരു ബൗണ്‍സര്‍ എറിഞ്ഞതിനു പിന്നാലെയായിരുന്നു തന്നെ ‘ഒത്തുകളിക്കാരന്‍’ പ്രയോഗം.. ഇക്കാര്യം അന്നുതന്നെ ശ്രീശാന്ത് പറഞ്ഞിരുന്നെങ്കിലും വിശദാംശങ്ങള്‍ പുറത്തുവരുന്നത് ഇപ്പോഴാണ്. പറയാന്‍ പാടില്ലാത്ത കാര്യങ്ങളാണ് അദ്ദേഹം പറഞ്ഞത്. തന്നെ ‘ഒത്തകളിക്കാരന്‍’ എന്ന് വിളിച്ചു. താന്‍ മുന്നോട്ടു ചെന്നപ്പോള്‍ എഫ്-വേര്‍ഡ് ഉപയോഗിച്ച് ചീത്തവിളിക്കാന്‍ തുടങ്ങി. പിന്നീട് ‘ഫിക്സര്‍’ എന്നും രാജ്യദ്രോഹി എന്നും ആവര്‍ത്തിച്ചുവെന്നും ശ്രീശാന്ത് പറഞ്ഞു. അങ്ങനെ വിളിച്ചപ്പോള്‍ ഞാന്‍ മുന്നോട്ട് ചെന്ന് അദ്ദേഹത്തോട് ചോദിച്ചു, ‘ഗൗതി ഭായ്, നിങ്ങള്‍ക്ക് കുഴപ്പമൊന്നുമില്ലല്ലോ?’ കാരണം ഞാന്‍ നല്ല ശരീരവണ്ണമുള്ള ആളായതുകൊണ്ട്, ഞാന്‍ അദ്ദേഹത്തെ അടിക്കാന്‍ പോകുകയാണെന്ന് തോന്നുമായിരുന്നു. അപ്പോള്‍ അദ്ദേഹം അശ്ലീല വാക്ക് ഉപയോഗിക്കുകയായിരുന്നു എന്നാണ് ശ്രീശാന്ത് പറയുന്നത്.





