ഫിലാഡാൽഫിയ: ഫിഫ ലോകകപ്പിൽ ഇന്ന് പുലർച്ചെ നടന്ന ഫ്രാൻസ്- ഇറാഖ് മത്സരം കനത്ത മഴയും ശക്തമായ ഇടിമിന്നലും കാരണം തടസ്സപ്പെട്ടത് രണ്ട് മണിക്കൂറോളം. ചരിത്രത്തിലാദ്യമായാണ് മോശം കാലാവസ്ഥയെ തുടർന്നു ലോകകപ്പിൽ ഒരു മത്സരം ഇത്തരത്തിൽ തടസപ്പെടുന്നത്. ശക്തമായ മഴയും പിന്നാലെ കനത്ത ഇടിമിന്നലിനേയും തുടർന്നു ആദ്യ പകുതിക്കു ശേഷമാണ് മത്സരം നിർത്തിവച്ചത്. പിന്നീട് 2 മണിക്കൂറോളം കഴിഞ്ഞാണ് കളി പുനരാരംഭിച്ചത്.
മത്സരം തുടങ്ങുന്നതിന് മണിക്കൂറുകൾക്ക് മുൻപ് തന്നെ നഗരത്തിൽ പ്രളയ മുന്നറിയിപ്പുണ്ടായിരുന്നു. പ്രാദേശിക സമയം വൈകീട്ട് 5 മണിക്ക് കളി ആരംഭിച്ചെങ്കിലും, ആദ്യ പകുതിക്ക് ഏകദേശം അരമണിക്കൂർ മുൻപ് തന്നെ കനത്ത മഴ തുടങ്ങി. ഇടവേളയ്ക്കു ശേഷം കളി നിർത്തിവെക്കുമ്പോൾ കിലിയൻ എംബാപ്പെ നേടിയ ഗോളിൽ ഫ്രാൻസ് ഒരു ഗോളിന് മുന്നിലായിരുന്നു. ഇടിമിന്നൽ സാധ്യത കണക്കിലെടുത്ത് രണ്ടാം പകുതി കൃത്യസമയത്ത് തുടങ്ങിയില്ല, കാണികളോട് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശിക്കുകയുമായിരുന്നു.
അമേരിക്കയിലെ ഇടിമിന്നൽ പ്രോട്ടോക്കോൾ പ്രകാരം, സ്റ്റേഡിയത്തിന്റെ 12 കിലോമീറ്റർ ചുറ്റളവിൽ ഇടിമിന്നലോ മറ്റ് വൈദ്യുത പ്രവർത്തനങ്ങളോ രേഖപ്പെടുത്തിയാൽ കളി ഉടൻ നിർത്തണമെന്നാണ് ചട്ടം. അത് മാറ്റാൻ ഫിഫയ്ക്ക് അധികാരമില്ല. മഴ നനഞ്ഞ് തണുത്ത ഫിലാഡാൽഫിയ സ്റ്റേഡിയത്തെ കത്തിച്ച് എംബാപ്പെയുടെ രണ്ട് മിന്നൽ ഗോളുകൾ കാണികളെ ആവേശത്തിലാക്കി. ഇറാഖിനെ മറുപടിയില്ലാത്ത 3 ഗോളുകൾക്ക് തകർത്ത് മുൻ ചാംപ്യൻമാരായ ഫ്രാൻസ് നോക്കൗട്ടിലേക്ക് മുന്നേറുകയും ചെയ്തു.






