ന്യൂഡൽഹി: മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷ വിമർശനവുമായി രാജ്യസഭാ എംപി എ എ റഹീം. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകിയതും വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങളിലുമാണ് റഹീം മുഖ്യമന്ത്രിയുടെ നിലപാടിനെതിരെ വിമർശനം ഉയർത്തിയത്.
“കടകൾ നിറയെ ബക്കാർഡി, കടൽ നിറയെ അദാനി” എന്നതാണ് മുഖ്യമന്ത്രിയുടെ വിജയമന്ത്രമെന്ന് റഹീം പരിഹസിച്ചു. അദാനി ഗ്രൂപ്പുമായി കൂടിക്കാഴ്ച നടത്തിയ വ്യക്തി എങ്ങനെ മുഖ്യമന്ത്രിയായി എന്നത് കെ സി വേണുഗോപാൽ വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കേരളം ഭരിക്കുന്നത് ബിജെപിയാണോ എന്ന കെ സി വേണുഗോപാലിന്റെ പരാമർശം ചൂണ്ടിക്കാട്ടി, അതിന് വ്യക്തത നൽകണമെന്നും റഹീം പ്രതികരിച്ചു. കോൺഗ്രസ് നേതാക്കൾ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ആദ്യം കാണുന്നത് പാർട്ടി അധ്യക്ഷനെയാണെന്നും, എന്നാൽ വി ഡി സതീശൻ ആദ്യം കണ്ടത് അദാനി ഗ്രൂപ്പ് പ്രതിനിധിയെയാണെന്നുമുള്ള ആരോപണവും അദ്ദേഹം ഉന്നയിച്ചു.
കേരളത്തിന് ലഭിക്കേണ്ട വരുമാനവുമായി ബന്ധപ്പെട്ട ആശങ്കകൾ നിലനിൽക്കുന്നുവെന്നും, മംഗലാപുരം യാത്രയും നിലവിലെ ചർച്ചകളും തമ്മിൽ ബന്ധമുണ്ടോയെന്ന സംശയവും റഹീം ഉയർത്തി.
അതേസമയം, വിഴിഞ്ഞം തുറമുഖത്തിലെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ 49 ശതമാനം ഓഹരികൾ എംഎസ്‌സി ഗ്രൂപ്പിന് കൈമാറുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഏകദേശം 13,270 കോടി രൂപയുടെ ഇടപാടായിരുന്നുവെന്നും വ്യക്തമാക്കിയതായിരുന്നു റിപ്പോര്‍ട്ടുകള്‍.




