ടെഹ്റാൻ: ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനെയിയുടെ ശവസംസ്കാര ചടങ്ങുകൾ ശനിയാഴ്ച ടെഹ്റാനിൽ ആരംഭിച്ചു. ചടങ്ങിൽ ഖമനെയിയുടെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകൾ സഹ്റ മുഹമ്മദി ഗൊൽപായെഗനിയുടെ ശവപേടകവും പ്രദർശിപ്പിച്ചു.
ഇറാന്റെ ദേശീയ പതാക പുതപ്പിച്ച ഖമനെയിയുടെ ഭൗതികശരീരം ചടങ്ങുകൾ നടക്കുന്ന വേദിയിലേക്ക് എത്തിച്ചു. ആക്രമണത്തിൽ കൊല്ലപ്പെട്ട അദ്ദേഹത്തിന്റെ മറ്റ് കുടുംബാംഗങ്ങളുടെ മൃതദേഹങ്ങളും ഇതിനൊപ്പം ഉണ്ടായിരുന്നു.14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ ചെറിയ ശവപേടകവും അതിലെ ചിത്രവും ചടങ്ങിൽ പങ്കെടുത്തവരെ ദുഃഖത്തിലാഴ്ത്തി.
ഖമനെയിയുടെ ഭൗതികശരീരം ആറുദിവസം നീളുന്ന പൊതുദർശനത്തിനായി വെള്ളിയാഴ്ചയാണ് ടെഹ്റാനിലെത്തിച്ചത്. തുടർന്ന് ഇറാനിലെയും ഇറാഖിലെയും വിവിധ നഗരങ്ങളിലൂടെ വിലാപയാത്ര നടത്തും.
ടെഹ്റാനിലെ ഗ്രാൻഡ് മൊസല്ലയിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ വെള്ളിയാഴ്ച രാത്രി മുതൽ തന്നെ നിരവധി ആളുകൾ എത്തിത്തുടങ്ങി. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ടെഹ്റാനിൽ മാത്രം 1.5 കോടി മുതൽ 2 കോടി വരെ ആളുകൾ ചടങ്ങിൽ പങ്കെടുക്കുമെന്നാണ് ഇറാൻ അധികൃതരുടെ കണക്ക്.











