ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ബദരിനാഥ് ക്ഷേത്രത്തിൽ സിസിടിവി ക്യാമറകൾ മാറ്റി സ്ഥാപിച്ചതിൽ ദുരൂഹത ഉയരുന്നു. സംഭാവനാ തട്ടിപ്പ് ആരോപണം പുറത്തുവരുന്നതിന് ദിവസങ്ങൾ മുൻപാണ് ക്യാമറകള്‍ മാറ്റിയത്.
ക്യാമറകൾ മാറ്റിയത് പതിവ് നടപടിക്രമത്തിന്റെ ഭാഗമാണെന്ന് ക്ഷേത്ര ട്രസ്റ്റ് വിശദീകരിച്ചു. ദൃശ്യങ്ങൾ സിസ്റ്റത്തിൽ പൂർണമായി സൂക്ഷിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘത്തിന് അവ കൈമാറുമെന്നും അധികൃതർ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ നിഷ്പക്ഷവും വസ്തുതാധിഷ്ഠിതവുമായ അന്വേഷണം നടത്താൻ ബദരീനാഥ്–കേദാർനാഥ് ക്ഷേത്ര കമ്മിറ്റി ചെയർമാൻ ഹേമന്ത് ദ്വിവേദി ഉത്തരവിട്ടിട്ടുണ്ട്. ബന്ധപ്പെട്ട ജീവനക്കാരിൽ നിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്നും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ സോഹൻ സിംഗ് രംഗദ് വ്യക്തമാക്കി.
അന്വേഷണത്തിൽ ഏതെങ്കിലും ജീവനക്കാരൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കുമെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു.
ഭക്തർ നൽകിയ സംഭാവനകളിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തെ തുടർന്ന് ഇതിനകം തന്നെ അന്വേഷണം പുരോഗമിക്കുകയാണ്. ഭൈരവ് സേന എന്ന സംഘടനയാണ് ആരോപണം ഉന്നയിച്ചത്. അന്വേഷണ റിപ്പോർട്ട് ഉടൻ പുറത്തുവിടുമെന്നും ക്ഷേത്ര കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങൾ, രേഖകൾ, ബന്ധപ്പെട്ടവരുടെ മൊഴികൾ എന്നിവയുടെ അടിസ്ഥാനത്തിൽ സമിതി അന്തിമ റിപ്പോർട്ട് സമർപ്പിക്കുമെന്നാണ് വിവരം.











