ന്യൂഡൽഹി: ഡൽഹിയിലെ നജഫ്ഗഡിൽ കുടുംബവഴക്കിനിടെ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പൊലീസിൽ കീഴടങ്ങി. ഗോപാൽ നഗർ സ്വദേശിയായ ദിനേശ് പട്ടേൽ (48) ആണ് ഭാര്യ സരിതയെ (43) കൊലപ്പെടുത്തിയ ശേഷം ഞായറാഴ്ച പുലർച്ചെ ബാബ ഹരിദാസ് നഗർ പൊലീസ് സ്റ്റേഷനിലെത്തി കുറ്റസമ്മതം നടത്തിയത്.
പൊലീസ് സ്റ്റേഷനിലെത്തിയ ദിനേശ് താൻ ഭാര്യയെ കൊലപ്പെടുത്തിയതായി ഡ്യൂട്ടി ഓഫീസറോട് അറിയിക്കുകയായിരുന്നു. തുടർന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ മൂന്ന് വർഷമായി താൻ സ്കീസോഫ്രീനിയയ്ക്ക് ചികിത്സയിലാണെന്ന് ദിനേശ് മൊഴി നൽകിയതായി പൊലീസ് അറിയിച്ചു. അന്വേഷണത്തിൽ ഇയാൾ മാനസികാരോഗ്യ ചികിത്സ തേടിയിരുന്നതായി സ്ഥിരീകരിച്ചതായും അധികൃതർ പറഞ്ഞു. ഒരു ഐടി കമ്പനിയിൽ ജോലി ചെയ്തിരുന്ന ദിനേശിന് കഴിഞ്ഞ രണ്ട് മാസമായി തൊഴിലില്ലായിരുന്നുവെന്നും, ഇതിനെ തുടർന്ന് ദമ്പതികൾക്കിടയിൽ നിരന്തരം തർക്കമുണ്ടായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്.
ശനിയാഴ്ച രാത്രി ഉണ്ടായ വാക്കുതർക്കത്തിനിടെ അടുക്കളയിലെ തവ ഉപയോഗിച്ച് സരിതയുടെ തലയ്ക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സരിത സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചതായാണ് പ്രാഥമിക നിഗമനം.
2005-ലായിരുന്നു ഇവരുടെ വിവാഹം. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. മൂത്ത മകൻ എൻജിനീയറിങ് പ്രവേശന പരീക്ഷയ്ക്ക് തയ്യാറെടുക്കുകയാണ്. ഇളയ മകൻ അഞ്ചാം ക്ലാസ് വിദ്യാർഥിയാണ്. സംഭവസമയത്ത് ഇരുവരും സരിതയുടെ അമ്മയുടെ വീട്ടിലായിരുന്നതിനാൽ അപകടത്തിൽപ്പെട്ടില്ല.
സംഭവസ്ഥലത്ത് ഫോറൻസിക് സംഘവും ക്രൈം ടീമും എത്തി തെളിവുകൾ ശേഖരിച്ചു. ഭാരതീയ ന്യായ സംഹിത (BNS) സെക്ഷൻ 103 പ്രകാരം ദിനേശിനെതിരെ കേസ് രജിസ്റ്റർ ചെയ്ത പൊലീസ്, പ്രതിയുടെ മാനസികാരോഗ്യവുമായി ബന്ധപ്പെട്ട മെഡിക്കൽ രേഖകളും പരിശോധിച്ച് അന്വേഷണം തുടരുകയാണ്.











