തൃശ്ശൂർ: തൃശ്ശൂരിലെ അനാശാസ്യ കേന്ദ്രത്തിൽ നടന്ന കൊലപാതകക്കേസിലെ മുഖ്യപ്രതി നൂർ ആലം പൊലീസ് പിടിയിലായി. അസമിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഭൂട്ടാൻ അതിർത്തിക്ക് സമീപമുള്ള പ്രദേശത്ത് ഒളിവിൽ കഴിയുകയായിരുന്നു.
ജൂൺ 21-നാണ് തൃശ്ശൂരിലെ വാടകവീട്ടിൽ പ്രവർത്തിച്ചിരുന്ന അനാശാസ്യ കേന്ദ്രത്തിൽ ഒഡീഷ സ്വദേശിയായ ധൻപതി നായിക് (27) കൊല്ലപ്പെട്ടത്. പണത്തെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണമായതെന്നാണ് പൊലീസ് പറയുന്നത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ നാല് സ്ത്രീകളും രണ്ട് പുരുഷന്മാരും ഉൾപ്പെടെ ആറുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഒഡീഷ സ്വദേശിയാണ് അനാശാസ്യ കേന്ദ്രം നടത്തിയിരുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതര സംസ്ഥാനക്കാർക്ക് മാത്രമായിരുന്നു ഇവിടെ പ്രവേശനം. തൃശ്ശൂർ സ്വദേശിയുടെ രണ്ടുനില കെട്ടിടത്തിലാണ് കേന്ദ്രം പ്രവർത്തിച്ചിരുന്നത്. അവിടെ താമസിച്ചിരുന്നത് കുടുംബങ്ങളാണെന്നാണ് നാട്ടുകാർ ഇതുവരെ കരുതിയിരുന്നതെന്ന് പൊലീസ് അറിയിച്ചു.


