ബനിഹാൾ: 15 ദിവസത്തെ അവധിക്കായി സ്കൂൾ അടച്ചുപൂട്ടുന്നതിനിടെ ക്ലാസ് മുറിയിൽ ഉറങ്ങിക്കിടന്ന ഏഴാം ക്ലാസ് വിദ്യാർഥിയെ ശ്രദ്ധിക്കാതെ ജീവനക്കാർ മടങ്ങി. മണിക്കൂറുകളോളം അടച്ചിട്ട ക്ലാസ് മുറിയിൽ കുടുങ്ങിയ വിദ്യാർഥിയെ ഒടുവിൽ കാൽനട യാത്രക്കാരനാണ് രക്ഷപ്പെടുത്തിയത്. സംഭവത്തിൽ സ്കൂളിലെ മുഴുവൻ ജീവനക്കാരെയും വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തു.
ജമ്മു കശ്മീരിലെ റംപാൻ ജില്ലയിലെ ബനിഹാളിലുള്ള സർക്കാർ സ്കൂളിലാണ് സംഭവം. 15 ദിവസത്തെ വേനൽ അവധിക്കായി സ്കൂൾ അടയ്ക്കുന്നതിനിടെയാണ് വിദ്യാർഥി ക്ലാസ് മുറിയിൽ കുടുങ്ങിയത്.ഉറക്കം തെളിഞ്ഞപ്പോൾ ക്ലാസ് മുറിയിൽ കുടുങ്ങിയെന്ന് വ്യക്തമായ കുട്ടി നിലവിളിച്ചെങ്കിലും സ്കൂളിൽ ജീവനക്കാർ ആരുമുണ്ടായിരുന്നില്ല. രാത്രി സ്കൂളിന് സമീപത്ത് കൂടി കടന്നുപോയ കാൽ നടയാത്രക്കാരനാണ് കുട്ടിയുടെ കരച്ചിൽ കേണ്ട് സ്കൂളിലേക്കെത്തിയത്. തുടർന്ന് ഇയാൾ ക്ലാസ് മുറിയിൽ കുടുങ്ങിയ വിദ്യാർഥിയുടെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം അധ്യാപകരുടെയും വിദ്യാഭ്യാസ വകുപ്പിന്റെയും ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് ചീഫ് എജ്യുക്കേഷൻ ഓഫീസർ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
മൂന്നംഗ സമിതി നടത്തിയ അന്വേഷണത്തിൽ അധ്യാപകരും അനധ്യാപക ജീവനക്കാരും സംഭവത്തിൽ വീഴ്ച വരുത്തിയതായി കണ്ടെത്തി. വിദ്യാർഥിയുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഗുരുതരമായ അനാസ്ഥ ഉണ്ടായെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.
സംഭവം ജൂലൈ നാലിനാണ് നടന്നത്. അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബനിഹാളിലെ ക്രാവായിലുള്ള സർക്കാർ സ്കൂളിലെ ഒമ്പത് ജീവനക്കാരെയാണ് സസ്പെൻഡ് ചെയ്തത്. അധ്യാപകരും മറ്റ് ജീവനക്കാരും ഉൾപ്പെടെയുള്ളവർക്കെതിരെയാണ് വിദ്യാഭ്യാസ വകുപ്പ് നടപടി സ്വീകരിച്ചത്.











