എറണാകുളം: കുട്ടമ്പുഴയിൽ കാട്ടാന വീട്ടുവളപ്പിലെ കിണറ്റിൽ വീണു. ഇന്ന് പുലർച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. വനമേഖലയോട് ചേർന്ന പ്രദേശമായതിനാൽ നാട്ടുകാർ ഉടൻ വിവരം വനംവകുപ്പിനെ അറിയിച്ചു.
ജെസിബി ഉപയോഗിച്ച് കിണറിന് ചുറ്റുമുള്ള മണ്ണ് നീക്കി ആനയെ സുരക്ഷിതമായി കരയിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ആനയുടെ തുമ്പിക്കൈയിൽ ചെറിയ പരിക്കുണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്ന് സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു.
മലയാറ്റൂർ ഡിഎഫ്ഒ കാർത്തിക് സ്ഥലത്തെത്തി നാട്ടുകാരുമായി ചർച്ച നടത്തി. ആനയെ കാട്ടിലേക്ക് തന്നെ തിരികെ വിടാനാണ് നിലവിലെ തീരുമാനമെന്ന് അദ്ദേഹം അറിയിച്ചു. ആനയ്ക്ക് മയക്കുവെടി നൽകില്ലെന്നും പിടികൂടി മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നത് നിലവിൽ പ്രായോഗികമല്ലെന്നും വനംവകുപ്പ് വ്യക്തമാക്കി. ആവശ്യമെങ്കിൽ കാട്ടിനുള്ളിൽ വെച്ച് തന്നെ ചികിത്സ നൽകുമെന്നും അറിയിച്ചു.
അതേസമയം, ആനയെ തിരികെ കാട്ടിലേക്ക് വിടുന്നതിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ഈ ആന സ്ഥിരമായി ജനവാസ മേഖലയിൽ എത്തുന്നുണ്ടെന്നും കോടനാട് പോലുള്ള മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
ആനയ്ക്ക് ആവശ്യമായ ചികിത്സ നൽകണമെന്നും ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. പ്രദേശത്ത് അടിയന്തരമായി ഫെൻസിങ് സ്ഥാപിക്കണമെന്നും വിഷയം പൊതുചർച്ചയ്ക്ക് വിധേയമാക്കണമെന്നും അവർ ആവശ്യപ്പെട്ടു. വനം മന്ത്രിയുമായി ചർച്ച നടത്തിയ ശേഷം തുടർനടപടി തീരുമാനിക്കുമെന്ന് അധികൃതർ അറിയിച്ചു.


