ന്യൂഡൽഹി: പെട്രോളിൽ 25 ശതമാനം എഥനോൾ കലർത്തിയ E25 ഇന്ധനം അവതരിപ്പിക്കുന്ന നടപടി കേന്ദ്ര സർക്കാർ വൈകിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. വാഹന നിർമാതാക്കൾക്കും ഉപഭോക്താക്കൾക്കും കൂടുതൽ തയ്യാറെടുപ്പ് സമയം നൽകുന്നതിനായാണ് നീക്കമെന്നാണ് വിവരം.
നിലവിൽ രാജ്യത്ത് വിൽക്കുന്ന സാധാരണ പെട്രോളിൽ 20 ശതമാനം എഥനോൾ അടങ്ങിയ E20 മിശ്രിതമാണ് ഉപയോഗിക്കുന്നത്. ഇതിന് ശേഷം ഘട്ടംഘട്ടമായി E25 ഇന്ധനത്തിലേക്ക് മാറാനാണ് കേന്ദ്രത്തിന്റെ നീക്കം. എന്നാൽ E25 അവതരിപ്പിക്കുന്നതിനുള്ള ഔദ്യോഗിക സമയക്രമം ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
എഥനോൾ അളവ് വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വാഹന ഉടമകൾ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. വാഹനങ്ങളുടെ മൈലേജ് കുറയുക, എൻജിൻ ഭാഗങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുക തുടങ്ങിയ പ്രശ്നങ്ങളാണ് പ്രധാനമായും ഉയരുന്നത്. ഈ വിഷയങ്ങൾ സർക്കാർ തലത്തിൽ നടന്ന യോഗത്തിലും ചർച്ച ചെയ്തു.
പഴയ വാഹനങ്ങളിൽ E25 ഇന്ധനം ഉപയോഗിക്കുന്നതിന്റെ സാധ്യതകളും ഘട്ടംഘട്ടമായുള്ള മാറ്റങ്ങളും പരിശോധിക്കണമെന്നാണ് ഉദ്യോഗസ്ഥരുടെ നിലപാട്. വാഹന നിർമാതാക്കളും സമാനമായ അഭിപ്രായമാണ് അറിയിച്ചതെന്നാണ് റിപ്പോർട്ട്.
എഥനോൾ കലർത്തിയ പെട്രോൾ ഉപയോഗിക്കുന്നത് ചെറിയ തോതിൽ മൈലേജ് കുറയ്ക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. വാഹനത്തിന്റെ പഴക്കം, എൻജിൻ രൂപകൽപ്പന തുടങ്ങിയ കാര്യങ്ങൾ അനുസരിച്ച് ഇതിൽ വ്യത്യാസമുണ്ടാകും. പെട്രോളിയം ഇറക്കുമതി കുറയ്ക്കാനും കാർബൺ മലിനീകരണം നിയന്ത്രിക്കാനുമാണ് പെട്രോളിൽ എഥനോൾ കലർത്തുന്ന പദ്ധതി കേന്ദ്ര സർക്കാർ നടപ്പാക്കുന്നത്.



