മറ്റ് സംസ്ഥാനങ്ങളിലേക്ക് ജോലി സംബന്ധമായി മാറേണ്ടി വരുന്നവർക്കും കരാർ ജീവനക്കാർക്കും വലിയ ആശ്വാസമേകുന്ന ഒരു സുപ്രധാന തീരുമാനവുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം രംഗത്തെത്തിയിരിക്കുകയാണ്. ഇന്ത്യയിലെ മാറിക്കൊണ്ടിരിക്കുന്ന തൊഴിൽ സാഹചര്യങ്ങൾ കണക്കിലെടുത്ത് പൊതുജനങ്ങൾക്ക് കൂടുതൽ സൗകര്യപ്രദമായ രീതിയിൽ മോട്ടോർ വാഹന നിയമങ്ങൾ ലളിതമാക്കുകയാണ് ഈ നീക്കത്തിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.
പുതിയ ഇളവുകളും ലക്ഷ്യങ്ങളും ഏതൊക്കെയെന്ന് നോക്കാം. നിലവിലെ മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 47 പ്രകാരം, ഒരു സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത വാഹനം മറ്റൊരു സംസ്ഥാനത്ത് ഒരു വർഷത്തിൽ കൂടുതൽ ഉപയോഗിക്കുകയാണെങ്കിൽ നിർബന്ധമായും റീ-രജിസ്ട്രേഷൻ നടത്തണമായിരുന്നു. എന്നാൽ, പുതിയ ശുപാർശ പ്രകാരം വാഹനം റീ-രജിസ്ട്രേിിഷൻ നടത്താതെ തന്നെ മറ്റ് സംസ്ഥാനങ്ങളിൽ തുടർച്ചയായി ഉപയോഗിക്കാനുള്ള കാലാവധി മൂന്ന് വർഷമായി ഉയർത്താനാണ് മന്ത്രാലയം നിർദ്ദേശിക്കുന്നത്. കഴിഞ്ഞ ആഴ്ച ചേർന്ന മന്ത്രിമാരുടെ അനൗദ്യോഗിക സമിതിക്ക് മുമ്പിൽ ഗതാഗത മന്ത്രാലയം ഇതിന്റെ കരട് സമർപ്പിച്ചു കഴിഞ്ഞു. രണ്ട് അല്ലെങ്കിൽ മൂന്ന് വർഷത്തെ താൽക്കാലിക ജോലികൾക്കായി മറ്റ് സംസ്ഥാനങ്ങളിൽ പോയി മടങ്ങിവരുന്നവർക്ക് റീ-രജിസ്ട്രേഷനും നികുതി റീഫണ്ടിനുമായി ഉണ്ടാകുന്ന വലിയ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ഇത് സഹായിക്കും. നിലവിലുള്ള ഭാരത് സീരീസ് രജിസ്ട്രേഷന് പുറമെയാണ് ഈ പുതിയ ഇളവുകൾ വരുന്നത്.
വാഹന ഉടമകൾക്ക് റീ-രജിസ്‌ട്രേഷൻ നേടാതെതന്നെ വിവിധ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും അവരുടെ വാഹനം തന്നെ ഉപയോഗിക്കാൻ അനുവദിക്കുന്നതാണ് ഈ മാറ്റം. നിലവിൽ, ഒരു സംസ്ഥാനത്ത് രജിസ്റ്റർചെയ്ത വാഹനം മറ്റൊരു സംസ്ഥാനത്ത് ഒരു വർഷത്തിൽ കൂടുതൽ ഉപയോഗിക്കുകയാണെങ്കിൽ ആ സംസ്ഥാനത്ത് റീ-രജിസ്റ്റർ ചെയ്യണമെന്നാണ് നിയമം.
എന്നാൽ പറയുന്നത്ര എളുപ്പമല്ല ഇങ്ങനെയൊരു നിയമം ഇന്ത്യ പോലെ ഓരോ സംസ്ഥാനത്തും ഓരോ നിയമങ്ങൾ നിലനിൽക്കുന്ന ഒരു വലിയ ഫെഡറൽ സിസ്റ്റത്തിൽ നടപ്പാക്കുക എന്നുള്ളത്. മാറ്റം സ്വാഗതാർഹമാണെങ്കിലും, സംസ്ഥാനങ്ങൾ തമ്മിലുള്ള റോഡ് നികുതി നിരക്കുകളിലെ വലിയ വ്യത്യാസം ഒരു വലിയ വെല്ലുവിളിയായി തുടരുമെന്ന് മുൻ ട്രാൻസ്പോർട്ട് ജോയിന്റ് സെക്രട്ടറി അഭയ് ദാംലെ ചൂണ്ടിക്കാട്ടുന്നു. റോഡ് നികുതി ഏകീകരിച്ച് ‘വാഹൻ’ പോർട്ടൽ വഴി സംസ്ഥാനങ്ങൾക്കിടയിൽ നികുതി കൈമാറാനുള്ള സംവിധാനം ഒരുക്കിയാൽ മാത്രമേ ഇതിന് ശാശ്വത പരിഹാരമാകൂ.
ഇതോടൊപ്പം മോട്ടോർ വാഹന നിയമത്തിലെ ചില ചെറിയ നിയമലംഘനങ്ങളെ ക്രിമിനൽ കുറ്റങ്ങളുടെ പരിധിയിൽ നിന്ന് ഒഴിവാക്കാനും മന്ത്രാലയം ശുപാർശ ചെയ്യുന്നുണ്ട്. ഇത് നടപ്പിലാകുന്നതോടെ പിഴ ഈടാക്കുന്ന നടപടികൾ കോടതികൾക്ക് പകരം എക്സിക്യൂട്ടീവ് അതോറിറ്റികൾക്ക് തീരുമാനിക്കാം. ഇതിനായി പ്രത്യേക അഡ്ജുഡിക്കേറ്റിങ് അതോറിറ്റി രൂപീകരിക്കാനും വിവരങ്ങൾ ആറു മാസത്തിനകം ഡിജിറ്റലൈസ് ചെയ്യാനും സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കോടതികളിലെ കേസുകളുടെ ഭാരം കുറയ്ക്കാനും പിഴ ഒടുക്കുന്നത് വേഗത്തിലാക്കാനും സഹായിക്കും.
പല സംസ്ഥാനങ്ങൾക്ക് ഇടയിലുള്ള റോഡ് ടാക്‌സിലെ അന്തരം ഈ നീക്കത്തിന് വലിയൊരു പ്രതിബന്ധമാണ്. റോഡ് ടാക്‌സ് നിരക്ക് ഏകീകരിക്കുകയും സംസ്ഥാനങ്ങൾക്കിടയിൽ റോഡ് ടാക്‌സിന്റെ ആനുപാതിക കൈമാറ്റത്തിനുള്ള സംവിധാനം ഒരുക്കുകയും ചെയ്താൽ മാത്രമേ ഈ പ്രശ്‌നം പരിഹരിക്കാൻ കഴിയൂ എന്നാണ് ദേശീയ മാധ്യമങ്ങൾ ചൂണ്ടിക്കാണിക്കുന്നത്.
ഡിജിറ്റൽ യുഗത്തിനനുസരിച്ച് രാജ്യത്തെ നിയമസംവിധാനങ്ങൾ മാറുന്നു എന്നതിന്റെ തെളിവാണ് ഈ പുതിയ ഭേദഗതികൾ. റോഡ് നികുതി ഏകീകരണത്തിലെ പ്രായോഗിക ബുദ്ധിമുട്ടുകൾ കൂടി പരിഹരിക്കപ്പെകയാണെങ്കിൽ, ഈ പരിഷ്കാരം രാജ്യത്തെ ദശലക്ഷക്കണക്കിന് വരുന്ന സാധാരണക്കാരായ ജീവനക്കാരുടെ യാത്രകളും ജീവിതവും കൂടുതൽ സുഗമമാക്കുമെന്നതിൽ സംശയമില്ല.












